Tuesday, July 28, 2026
HomeNewsപാക് അധീന കശ്മീരിൽ പാകിസ്താൻ സുരക്ഷാ സേനയുടെ ക്രൂര നരവേട്ട; 20 പേർ കൊല്ലപ്പെട്ടു

പാക് അധീന കശ്മീരിൽ പാകിസ്താൻ സുരക്ഷാ സേനയുടെ ക്രൂര നരവേട്ട; 20 പേർ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ് : പാക് അധീന കശ്മീരിൽ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണാഹ്വാനത്തിനെതിരെ പാകിസ്താൻ സുരക്ഷാ സേന നടത്തിയ ക്രൂരമായ നരവേട്ടയിൽ 20 കശ്മീരികൾ കൊല്ലപ്പെടുകയും 50ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ റാവലാകോട്ടിലെ ഡ്രെയ്ക് എയ്ത് (Dreik Eighth) മേഖലയിലാണ് പാകിസ്താൻ സൈന്യം പ്രക്ഷോഭകർക്ക് നേരെ വ്യാപകമായി വെടിയുതിർത്തത്. പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ (ജെ.എ.എ.സി) കോർ കമ്മിറ്റി അംഗവും വക്താവുമായ ഉമർ നസീർ കശ്മീരിയുടെ സഹോദരൻ ഉസ്മാൻ നസീർ ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നത്.

ജൂൺ 5ന് പാക് അധീന കശ്മീരിൽ പ്രക്ഷോഭങ്ങൾ ആരംഭിച്ചതിനു ശേഷം ഇതുവരെ സുരക്ഷാ സേനയുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 80 ആയി. നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണവും സംഘടന മുന്നോട്ടുവെച്ച ആവശ്യങ്ങളുമാണ് പ്രക്ഷോഭങ്ങൾ ആരംഭിക്കാൻ കാരണമായത്. പ്രദേശത്ത് 14,000ത്തിലധികം സായുധ സുരക്ഷാ ഉദ്യോഗസ്ഥരെ പാകിസ്താൻ നിലവിൽ വിന്യവിച്ചിട്ടുണ്ട്. കൂടാതെ സ്നിപ്പർമാരെയും രംഗത്തിറക്കിയതായാണ് റിപ്പോർട്ട്. പ്രദേശത്ത് ഇൻറർനെറ്റ്, മൊബൈൽ സേവനങ്ങൾ പൂർണമായും റദ്ദാക്കി. പലയിടത്തും വൈദ്യുതിയും കുടിവെള്ള വിതരണവും വിച്ഛേദിച്ചു.

പാക് അധീന കശ്മീരിലെ 45 നിയോജകമണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി ആഗസ്റ്റ് 10 വരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആകെ 53 സീറ്റുകളാണ് പാക് അധീന കശ്മീരിൽ നിയമസഭയിലുള്ളത്. ഇതിൽ 45 സീറ്റുകളിലേക്ക് നേരിട്ടും, ബാക്കി 8 സീറ്റുകൾ സ്ത്രീകൾ, ടെക്നോക്രാറ്റുകൾ, പുരോഹിതന്മാർ എന്നിവർക്കുമായി മാറ്റിവെച്ചിരിക്കുകയാണ്. ജൂലൈ 27ന് മിർപൂർ ഡിവിഷനിലെ 13 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്നു.

പാകിസ്താനിൽ ജീവിക്കുന്ന കശ്മീരി അഭയാർഥികൾക്കായി നിയമസഭയിൽ മാറ്റിവെച്ചിരിക്കുന്ന 12 സീറ്റുകൾ റദ്ദാക്കണമെന്നാണ് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ പ്രധാന ആവശ്യം. പാക് അധീന കശ്മീരിയിൽ താമസിക്കാത്തവർ ഇവിടെയുള്ള രാഷ്ട്രീയ കാര്യങ്ങളെ സ്വാധീനിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ആക്ഷൻ കമ്മിറ്റി കൂട്ടിച്ചേർത്തു. ഈ മാസം ആദ്യം പ്രാദേശിക സർക്കാർ ജെ.എ.എ.സി സംഘടനയെ ഭീകരവാദ വിരുദ്ധ നിയമപ്രകാരം നിരോധിക്കുകയും, നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് ജനങ്ങൾ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണ പ്രഖ്യാപനവുമായി തെരുവിലിറങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments