ഇസ്‍ലാമാബാദ് : ഇറാനും യു.എസും ഖത്തറിലെ ദോഹയിൽ മധ്യസ്ഥർ മുഖാന്തരം നടത്തിയ അന്തിമസമാധാനക്കരാർ ചർച്ചയിൽ ക്രിയാത്മകമായ പുരോഗതിയുണ്ടെന്ന് പ്രധാന മധ്യസ്ഥരാജ്യമായ പാകിസ്താൻ. ജൂൺ 17-ന് ഒപ്പിട്ട ധാരണാപത്രത്തിലെ 14 വ്യവസ്ഥകൾ നടപ്പാക്കുന്നതുസംബന്ധിച്ച് ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ഖത്തർ-പാക് പ്രതിനിധികളുമായി ബുധനാഴ്ച വെവ്വേറെ ചർച്ച നടത്തിയെന്ന് പാകിസ്താൻ അറിയിച്ചു.
നേരിട്ടല്ലാതെ ചർച്ചകൾ തുടരാൻ ഇരുകൂട്ടരും സമ്മതിച്ചെന്നും പറഞ്ഞു. ഇറാന്റെ മുൻ പരമോന്നതനേതാവ് അയത്തുള്ള അലി ഖമീനിയുടെ സംസ്കാരച്ചടങ്ങുകൾ കഴിഞ്ഞാലേ അടുത്തഘട്ട ചർച്ചയുണ്ടാകൂവെന്നും അറിയിച്ചു. ടെഹ്‌റാനിലും ഖോമിലുമായി ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് കബറടക്ക ചടങ്ങുകൾ.
കഴിഞ്ഞയാഴ്ച യു.എസും ഇറാനും ആക്രമണം പുനരാരംഭിച്ചതോടെ സമാധാനശ്രമങ്ങൾ തുലാസിലായിരുന്നു. എന്നാൽ, മധ്യസ്ഥർ ഇടപെട്ടതോടെ ആക്രമണം നിർത്താൻ ഇരുകൂട്ടരും സമ്മതിച്ചു. അതിനുശേഷം യു.എസുമായി ഉടനെയൊന്നും നേരിട്ടുള്ള ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് ഇറാൻ. ഖത്തറിലുള്ള ഇറാന്റെ ആസ്തികളിൽ 600 കോടി ഡോളർ ഉടനടി വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ചും ചർച്ചനടന്നു.
തങ്ങളുടെ വിദേശത്തെ മരവിപ്പിച്ച ആസ്തികൾ പുറത്തുവിടുകയെന്നത് അന്തിമക്കരാറിനുള്ള ഇറാന്റെ നിർദേശങ്ങളിൽ പ്രധാനപ്പെട്ടതാണ്. ഇറാനെ ആണവമായി നിരായുധീകരിക്കാനുള്ള ശ്രമങ്ങൾ ഫലപ്രദമായി നടക്കുന്നുണ്ടെന്ന് ഖത്തർ സമ്മാനിച്ച പുതിയ എയർഫോഴ്‌സ് വൺ വിമാനത്തിലിരുന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇറാൻ ആണവായുധമുണ്ടാക്കില്ലെന്ന ഉറപ്പുകിട്ടിയതോടെ ഒാഹരിവിപണികളിൽ റെക്കോഡ് നേട്ടമാണെന്നും അവകാശപ്പെട്ടു.
“സംസ്കാരച്ചടങ്ങളുകളിൽ വൻ ജനസാന്നിധ്യമറിയിച്ച് ഇറാനിലെ ഇസ്‍ലാമിക റിപ്പബ്ലിക്കിന്റെ ചരിത്രത്തിൽ മഹത്തായ ഒരധ്യായം രചിക്കണമെന്ന് നിങ്ങളോട് അഭ്യർഥിക്കുന്നു. പ്രതികാരത്തിനായുള്ള രാജ്യത്തിന്റെ ആഹ്വാനം ലോകമെമ്പാടും മുഴങ്ങണം ”-ഖാലിബാഫ് പറഞ്ഞു. കോൺഗ്രസ് പാർട്ടിയെ പ്രതിനിധാനംചെയ്ത് ഖമീനിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് പറഞ്ഞു.

