ന്യൂഡൽഹി: ഗുരുതരകുറ്റത്തിന് അറസ്റ്റിലായി 30 ദിവസം തടവിൽ കഴിയേണ്ടിവരുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവർ 31-ാം ദിവസം സ്വാഭാവികമായും പുറത്താകുമെന്ന് വ്യവസ്ഥചെയ്യുന്ന വിവാദ ഭരണഘടനാഭേദഗതി ബിൽ പാർലമെന്റിന്റെ മഴക്കാലസമ്മേളനം പരിഗണിക്കും.
ബിൽ പരിശോധിച്ച സംയുക്ത പാർലമെന്ററി സമിതി(ജെ.പി.സി.) ഈ മാസം 17-ന് യോഗം ചേർന്ന് വിവാദവ്യവസ്ഥകൾക്ക് അംഗീകാരം നൽകുമെന്നാണ് സൂചന. തുടർന്ന് പ്രതിപക്ഷാംഗങ്ങളുടെ വിയോജനക്കുറിപ്പോടെ ബിൽ ലോക്സഭയിൽ വെക്കും.
ഭരണഘടനയുടെ 130- ാം ഭേദഗതി എന്നനിലയിലാണ് 2025 ഓഗസ്റ്റിൽ ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. അഞ്ചു വർഷമോ അതിൽ കൂടുതലോ തടവുശിക്ഷ ലഭിക്കാവുന്ന ഗുരുതരകുറ്റത്തിന് അറസ്റ്റിലായി തടവുശിക്ഷ അനുഭവിക്കേണ്ടി വരുന്നവരാണ് അയോഗ്യരാവുക. വ്യവസ്ഥകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം കടുത്ത എതിർപ്പുയർത്തി. തുടർന്ന് ബി.ജെ.പി അംഗം അപരാജിത സാരംഗി അധ്യക്ഷയായ മുപ്പ തംഗ ജെ.പി.സി.ക്ക് പരിശോധനയ്ക്കായി വിട്ടു. ബില്ലിലെ വിവാദവ്യവസ്ഥകൾ അതേപടി നിലനിർത്താനാണ് ബി.ജെ.പി. ഭൂരിപക്ഷമുള്ള ജെ.പി.സി.യുടെ തീരുമാനം.
കഴിഞ്ഞദിവസം ചേർന്ന ജെ.പി.സി. യോഗത്തിൽ ബില്ലിലെ വ്യവസ്ഥകൾക്കെതിരേ പ്രതിപക്ഷം എതിർപ്പുയർത്തിയിരുന്നു. ജാമ്യത്തിൽ കഴിയുന്ന മൂന്ന് പ്രതിപക്ഷമുഖ്യമന്ത്രിമാരായ ഡി.കെ. ശിവകുമാർ, രേ വന്ത് റെഡ്ഡി, ഹേമന്ത് സോറൻ എന്നിവരെ ലക്ഷ്യമിട്ട് ഈ ബിൽ ദുരുപയോഗം ചെയ്യാൻ സാധ്യ തയുണ്ടെന്ന് മജ്ലിസ് പാർട്ടി അംഗം അസദുദ്ദീൻ ഒവൈസി ചൂണ്ടിക്കാട്ടി. എന്നാൽ, രാഷ്ട്രീ യപ്രതികാരത്തിന് ഈ വ്യവസ്ഥ ദുരുപയോഗം ചെയ്യാതിരിക്കാൻ ആവശ്യമായ സുരക്ഷാസംവിധാനങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയേക്കുമെന്ന് ഭരണപക്ഷാംഗങ്ങൾ സൂചന നൽകി.

