ന്യൂഡൽഹി: ഒമാൻ ഉൾക്കടലിൽ യുഎസ് നാവികസേന നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കയെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഫോണിൽ സംസാരിച്ച് ഇന്ത്യയുടെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി.
വാണിജ്യ കപ്പലുകൾക്ക് നേരെ ഇത്തരം മാരകമായ ആക്രമണങ്ങൾ നടത്തുന്നത് ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്ന് ജയശങ്കർ വ്യക്തമാക്കി. ഇത്തരത്തിലുള്ള നടപടികൾ അംഗീകരിക്കാനാകാത്തതാണെന്നും അദ്ദേഹം ‘എക്സ്’ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
ഇറാനിയൻ തുറമുഖങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധം ലംഘിച്ചുവെന്ന് ആരോപിച്ചാണ് ‘എംടി സെറ്റെബെല്ലോ’ എന്ന വാണിജ്യ ടാങ്കറിന് നേരെ യുഎസ് സൈന്യം ആക്രമണം നടത്തിയത്. കപ്പലിൽ ഉണ്ടായിരുന്ന 24 ഇന്ത്യൻ പൗരന്മാരിൽ 21 പേരെ രക്ഷപെടുത്തിയെങ്കിലും മൂന്ന് പേർ മരണപ്പെടുകയായിരുന്നു. കൊല്ലപ്പെട്ട ഇന്ത്യൻ നാവികരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സംഭവത്തിന് പിന്നാലെ ഡൽഹിയിലെ യുഎസ് ചാർജ് ഡി അഫയേഴ്‌സ് ജേസൺ മീക്‌സിനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. മേഖലയിൽ കപ്പലുകൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

