ദുബൈ: എണ്ണകയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകുമായുള്ള അഞ്ച് പതിറ്റാണ്ടിലധികം നീണ്ട ബന്ധം അവസാനിപ്പിച്ച് യു.എ.ഇ. ഒപെക് പ്ലസിൽ നിന്നും രാജ്യം വിട്ടുനിൽക്കും. മെയ് ഒന്ന് മുതൽ തീരുമാനം പ്രാബല്യത്തിലാവും. വിയന്നയിൽ ബുധനാഴ്ച ഒപെക് രാജ്യങ്ങളുടെ യോഗം ചേരാനിരിക്കെയാണ് യു.എ.ഇയുടെ അപ്രതീക്ഷിത പ്രഖ്യാപനം.രാജ്യതാൽപര്യം മുൻനിർത്തി കൂടുതൽ സ്വതന്ത്രമായ ഉൽപാദനം ലക്ഷ്യമിട്ടാണ് നിർണായകമായ തീരുമാനത്തിലെത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
എണ്ണ വിപണിയിലെ ആവശ്യങ്ങൾ നിറവേറ്റാൻ സ്വതന്ത്രമായ ഉൽപാദനവും വിതരണവും അനിവാര്യമാണെന്നാണ് യു.എ.ഇയുടെ വിലയിരുത്തൽ. ഹുർമുസിലും അറേബ്യൻ ഗൾഫിലും എണ്ണവിതരണം തടസപ്പെടുന്ന സാഹചര്യത്തിൽ എണ്ണയുൽപാദന മേഖലയുടെ സുസ്ഥിരത ഉറപ്പാക്കാനാണ് ഒപെക് വിടുന്നതെന്ന് യു.എ.ഇ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എണ്ണയുൽപാദന മേഖലയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച രാജ്യം എന്ന നിലയിൽ കൂടുതൽ സ്വതന്ത്രമായ ഉൽപാദനവും കയറ്റുമതിയും ആവശ്യമാണെന്ന് യു.എ.ഇ വിലയിരുത്തുന്നു.

