വാഷിങ്ടൺ : ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് വഴി തേടുകയാണ് അമേരിക്കയെന്ന് പുതിയ റിപ്പോർട്ട്. വ്യോമാക്രമണങ്ങൾ മാത്രം ഉപയോഗിച്ച് ട്രംപിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാനാകില്ലെന്ന വിലയിരുത്തൽ യു.എസ് സൈനിക നേതൃത്വത്തിനിടയിൽ ശക്തമാകുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഘർഷത്തിൽ നിന്ന് പിന്മാറാനുള്ള മാർഗം അമേരിക്കക്ക് ആവശ്യമാണെന്ന് ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരോട് യു.എസ് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. സൈനിക ഇടപെടൽ വർധിക്കുന്നത് തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്നും വാഷിങ്ടൺ മുന്നോട്ടുവെക്കുന്ന വ്യവസ്ഥകൾ അംഗീകരിക്കാൻ ഇറാനെ നിർബന്ധിക്കാൻ അതിന് കഴിയണമെന്നില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.
ട്രംപിന്റെ ദേശീയ സുരക്ഷാ സംഘത്തിലെ പ്രധാന അംഗങ്ങളായ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, സി.ഐ.എ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് എന്നിവരുമായി ഈ ആശങ്കകൾ ഡാൻ കെയ്ൻ പങ്കുവച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഇറാനിലേക്ക് യുഎസ് കരസേനയെ അയയ്ക്കാതെ സംഘർഷം കൈകാര്യം ചെയ്യാനുള്ള സാധ്യതകൾ ഉൾപ്പടെ ലഭ്യമായ മറ്റ് സൈനിക മാർഗങ്ങളുടെ പരിമിതികളും അപകടസാധ്യതകളുമാണ് ചർച്ചകളിൽ പ്രധാനമായും പരിഗണിച്ചതെന്നും റിപ്പോർട്ടിൽ പറഞ്ഞു.
വ്യോമാക്രമണങ്ങൾക്ക് യാഥാർഥ്യത്തിൽ എത്രത്തോളം മുന്നേറാനാകുമെന്നതിനെക്കുറിച്ച് ട്രംപ് ഭരണകൂടത്തിനുള്ളിൽ ആശങ്ക വർധിക്കുന്ന സാഹചര്യത്തിൽ യു.എസ് സൈന്യത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡാൻ കെയ്ൻ ഇത്തരമൊരു സമീപനം സ്വീകരിക്കുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഇറാനിൽ അമേരിക്കൻ കരസേനയെ വിന്യസിക്കുന്നതിനെ എതിർത്ത ട്രംപ് തുടർച്ചയായ വ്യോമാക്രമണങ്ങളിലൂടെ ഇറാനെ സമ്മർദത്തിലാക്കി കരാർ അംഗീകരിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. എന്നാൽ ഇതിൽ വിജയം കൈവരിക്കാൻ സാധ്യത കുറവാണെന്നാണ് ഉന്നത സൈനിക ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്.
ഇറാനുമായുള്ള സംഘർഷം മേഖലയിൽ മാത്രമല്ല ആഗോള സമ്പദ്‌വ്യവസ്ഥയിലും വ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്ക ശക്തമാണ്. അതേസമയം ഇറാനുമായുള്ള ചർച്ചകളും ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട നീക്കങ്ങളും പുരോഗമിക്കുകയാണെന്നും ഏറ്റുമുട്ടൽ വളരെ പെട്ടെന്ന് അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ചർച്ചകളിലെ പുരോഗതി ഹോർമുസ് കടലിടുക്കിലെ സ്ഥിതിഗതികൾ മെച്ചപ്പെടുത്താനും ഇന്ധനവില കുറയാനും സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് കൂട്ടിചേർത്തു. ആഗോള എണ്ണ കയറ്റുമതിയിലെ പ്രധാന പാതയാണ് ഹോർമുസ് കടലിടുക്ക്. ഇവിടെ ഗതാഗതം ദീർഘകാലത്തേക്ക് തടസ്സപ്പെട്ടാൽ ആഗോള ഊർജ വിപണികളിൽ കൂടുതൽ സമ്മർദമുണ്ടാകാൻ സാധ്യതയുണ്ട്.
ഇതിനിടെ, ഇറാന്റെ അയൽരാജ്യങ്ങളും സ്വന്തം സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുകയാണ്.അമേരിക്കൻ കരസേനയെ ഇറാനിലേക്ക് അയക്കാതെയും സംഘർഷം നിയന്ത്രണാതീതമായി വ്യാപിക്കാതെയും ട്രംപിന്റെ ലക്ഷ്യങ്ങൾ എങ്ങനെ കൈവരിക്കാം എന്നതാണ് അമേരിക്കയുടെ മുമ്പിലുള്ള വെല്ലുവിളി. വ്യോമസേനക്ക് പരിമിതികളുണ്ടെന്ന ഉന്നത സൈനിക മേധാവികളുടെ മുന്നറിയിപ്പ് യുദ്ധത്തിൽ നിന്ന് അമേരിക്കക്ക് പിന്മാറാനുള്ള വഴി കണ്ടെത്തുന്നതിനുള്ള ചർച്ചയിൽ പുതിയ വഴിത്തിരിവാകുകയാണ്.

