വനിതാ സംവരണവുമായി ബന്ധപ്പെട്ട മണ്ഡല പുനർനിർണയ നീക്കത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ച് തമിഴ്നാട്ടിൽ നാളെ കരിങ്കൊടി പ്രതിഷേധം നടത്താൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആഹ്വാനം ചെയ്തു. എല്ലാ വീടുകളിലും പൊതുയിടങ്ങളിലും കരിങ്കൊടി ഉയർത്തണമെന്നും ഡിഎംകെ എംപിമാർ പാർലമെന്റിൽ കറുത്ത വസ്ത്രം ധരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. തമിഴ്‌നാടിന്റെ ശബ്ദം കേൾക്കാൻ വിസമ്മതിച്ചാൽ കേന്ദ്ര സർക്കാർ കനത്ത വില നൽകേണ്ടിവരുമെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകി.
മണ്ഡല പുനർനിർണയ ഭേദഗതി ബിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് കാണിക്കുന്ന ചരിത്രപരമായ അനീതിയാണെന്ന് സ്റ്റാലിൻ കുറ്റപ്പെടുത്തി. ഇന്ത്യയുടെ വളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകിയ ദക്ഷിണേന്ത്യയെ കേന്ദ്രം ശിക്ഷിക്കുകയാണെന്നും ബിജെപി തീ കൊണ്ട് കളിക്കുകയാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ദക്ഷിണേന്ത്യ കോപം കൊണ്ട് തിളക്കുകയാണെന്നും ഈ വിവേചനം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു തമിഴൻ എന്ന നിലയിലും ഡിഎംകെ അധ്യക്ഷൻ എന്ന നിലയിലുമാണ് താൻ ഈ മുന്നറിയിപ്പ് നൽകുന്നതെന്ന് സ്റ്റാലിൻ പറഞ്ഞു. ജനസംഖ്യാ നിയന്ത്രണത്തിലടക്കം മികച്ച പ്രവർത്തനം നടത്തിയ സംസ്ഥാനങ്ങൾക്ക് സീറ്റുകൾ കുറയുന്നത് ജനാധിപത്യവിരുദ്ധമാണ്. ഈ നീക്കത്തിൽ നിന്ന് കേന്ദ്രം പിന്മാറിയില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ആത്മാഭിമാനമുള്ള തമിഴർ ഇതിനെ പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

