ന്യൂയോർക്ക് : ലോകത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ന്യൂയോർക്കിൻ്റെ ഭരണം പുതിയൊരു പ്രതിസന്ധിയിലേക്ക്. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പശ്ചാത്തലമുള്ള പുതിയ മേയർ സോഹ്‌റാൻ മംദാനിയും സിറ്റി കൗൺസിൽ സ്പീക്കർ ജൂലി മെനിനും തമ്മിലുള്ള പോര് പരസ്യമായ ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണ്. 540 കോടി ഡോളറിൻ്റെ ബജറ്റ് കമ്മി നികത്തുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് നിലവിലെ ‘ഭരണയുദ്ധത്തിന്’ പ്രധാന കാരണം.കോർപ്പറേറ്റുകൾക്കും അതിസമ്പന്നർക്കും മേൽ ഉയർന്ന നികുതി ചുമത്തി വരുമാനം കണ്ടെത്താനാണ് മേയർ മംദാനി ആഗ്രഹിക്കുന്നത്. എന്നാൽ ഇതിനോട് സ്പീക്കർ ജൂലി മെനിൻ വിയോജിക്കുന്നു. മംദാനിയുടെ നികുതി നിർദ്ദേശങ്ങൾ നഗരത്തിലെ ചെറുകിട വ്യാപാരികളെയും കറുത്ത വർഗക്കാരുടെ ബിസിനസ്സുകളെയും തകർക്കുമെന്ന് ജൂലി മെനിൻ വിമർശിച്ചു.
പ്രോപ്പർട്ടി ടാക്സ് 9.5% വർദ്ധിപ്പിക്കാനുള്ള മേയറുടെ നിർദ്ദേശത്തിന് സ്പീക്കർ ‘ഹാർഡ് നോ’ (അതിശക്തമായ വിയോജിപ്പ്) പറയുകയും ചെയ്തു.മേയറുടെ ഭരണത്തിൻ്റെ 100-ാം ദിനം നടന്ന ആഘോഷങ്ങൾക്കിടെ ടീച്ചിംഗ് അസിസ്റ്റൻ്റുമാർ നടത്തിയ പ്രതിഷേധങ്ങൾക്ക് പിന്നിൽ സ്പീക്കറാണെന്ന് മേയർ പക്ഷം ആരോപിക്കുന്നു. എന്നാൽ സ്പീക്കറുടെ ഓഫീസ് ഇത് പൂർണ്ണമായും നിഷേധിച്ചു. നഗരത്തിലെ വാടകക്കാർക്ക് മുൻഗണന നൽകുന്ന മേയറുടെ നയങ്ങളും, മിതവാദി നിലപാട് പുലർത്തുന്ന സ്പീക്കറുടെ നിലപാടുകളും തമ്മിൽ പൊരുത്തപ്പെടാത്ത അവസ്ഥയിലാണ്. റിപ്പോർട്ട് പ്രകാരം, മേയറുടെ പദ്ധതികൾക്ക് മേൽ സ്പീക്കർ തുടർച്ചയായി ‘വീറ്റോ’ ഭീഷണി ഉയർത്തുന്നത് ഭരണപരമായ സ്തംഭനത്തിന് വഴിയൊരുക്കിയേക്കാം.
നിലവിൽ പുറത്തുവന്ന അഭിപ്രായ സർവേകൾ പ്രകാരം ന്യൂയോർക്ക് നിവാസികളിൽ 48% പേർ മാത്രമാണ് മേയറുടെ ഭരണത്തിൽ സംതൃപ്തർ. ഈ രാഷ്ട്രീയ പോര് വരും ദിവസങ്ങളിൽ നഗരത്തിൻ്റെ സേവനങ്ങളെ ബാധിക്കുമോ എന്നാണ് ഭരണാധികാരികൾ ഉറ്റുനോക്കുന്നത്.

