വാഷിംഗ്ടൺ: ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും താരിഫ് ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന് ആയുധങ്ങൾ നൽകുന്ന രാജ്യങ്ങൾക്ക് മേൽ 50% താരിഫ് ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഒരു ഇളവും ഈ തീരുമാനത്തിൽ ഉണ്ടാകില്ലെന്നും ആരെയും ഒഴിവാക്കില്ലെന്നും ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.
ഇറാനെതിരെ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപ് താരിഫ് ഭീഷണിയുമായി രംഗത്തുവന്നിരിക്കുന്നത്. പാകിസ്താന്റെ ആവശ്യപ്രകാരമാണ് തീരുമാനമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. രണ്ടാഴ്ച ആക്രമണം ഉണ്ടാകില്ലെന്നും ഹോർമുസ് തുറക്കാൻ ഇറാൻ സമ്മതിച്ചെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചിരുന്നു. വെള്ളിയാഴ്ച പാകിസ്താനിലെ ഇസ്ലാമാബാദിൽ ചർച്ചകൾ നടക്കുമെന്നാണ് റിപ്പോർട്ട്.

