സൈനിക നീക്കത്തിനിടെ രണ്ട് യുഎസ് യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടു. എഫ് 15 ഇ, എ-10 പോർവിമാനങ്ങളാണ് ഇറാൻ വെടിവെച്ചിട്ടത്. കാണാതായ സൈനികന് വേണ്ടിയുള്ള തിരച്ചിലിനിടെ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായി.
ഡോണൾഡ് ട്രംപ് എൻബിസി ന്യൂസിന് നൽകിയ ഹ്രസ്വ ടെലിഫോൺ അഭിമുഖത്തിൽ രക്ഷാപ്രവർത്തനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചു. ഈ സംഭവം ഇറാനുമായുള്ള ചർച്ചകളെ ബാധിക്കുമോ എന്ന ചോദ്യത്തിന്, “ഇല്ല, ഒരിക്കലുമില്ല. ഇല്ല, ഇതൊരു യുദ്ധമാണ്,” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
യുദ്ധവിമാനം വെടിവെച്ചിട്ടതിനും പൈലറ്റുമാരെ കാണാതായതിനും പിന്നാലെ യുഎസിനെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് രംഗത്തെത്തി. “തന്ത്രങ്ങളില്ലാതെ അമെരിക്ക തുടങ്ങിയ യുദ്ധം, ഇപ്പോൾ ‘ഭരണകൂട മാറ്റത്തിൽ’ നിന്നും, ഞങ്ങളുടെ പൈലറ്റുമാരെ ആരെങ്കിലും ഒന്ന് കണ്ടുപിടിച്ചു തരുമോ എന്ന നിലയിലേക്ക് തരംതാഴ്ന്നിരിക്കുന്നു” എന്ന് മുഹമ്മദ് ബാഗർ ഖാലിബാഫ് പറഞ്ഞു.
രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട മേഖലകളിൽ വ്യോമാക്രമണങ്ങൾ നിർത്തിവെച്ചതായി ഇസ്രയേൽ അറിയിച്ചു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന രക്ഷാദൗത്യത്തിന് തടസമാകാതിരിക്കാനാണ് ആക്രമണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇറാനെ ശിലായുഗത്തിലേക്കെത്തിക്കുമെന്ന ട്രംപിന്റെ പ്രസ്താവന വലിയ യുദ്ധക്കുറ്റങ്ങൾ ചെയ്യാനുള്ള ഉദ്ദേശ്യത്തിന്റെ പരസ്യസമ്മതമാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷഷ്‌കിയാൻ കുറ്റപ്പെടുത്തി.

