ദില്ലി: യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണിൽ സംഭാഷണം നടത്തി. പ്രധാനമേഖലകളിൽ ഇന്ത്യ-യുഎസ് സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം (Comprehensive Global Strategic Partnership) കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു. സംഭാഷണത്തിനിടയിൽ വാൻസിനും ഭാര്യ ഉഷ വാൻസിനും ആൺകുഞ്ഞ് പിറന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൃദയം നിറഞ്ഞ ആശംസകൾ അറിയിച്ചു. വാൻസിന്റെ കുടുംബാംഗങ്ങൾക്കെല്ലാം പ്രധാനമന്ത്രി തന്റെ ആശംസകളും നേർന്നു. പ്രധാനമന്ത്രി തന്നെയാണ് ഈ വിവരങ്ങൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചത്.
ഇതിനുപുറമെ, ഇന്ത്യയിലെ വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (FCRA) ഭേദഗതികളെക്കുറിച്ച് യുഎസ് കോൺഗ്രസ് അംഗം റൈലി മൂർ ഉന്നയിച്ച വിമർശനങ്ങൾക്ക്, വിദേശ ധനസഹായം നിയന്ത്രിക്കാൻ എല്ലാ രാജ്യങ്ങൾക്കും നിയമമുണ്ടെന്നും നിയമനിർമ്മാണം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും വിദേശകാര്യ മന്ത്രാലയം മറുപടി നൽകിയതിന് തൊട്ടുപിന്നാലെയാണ് ഈ ഫോൺ സംഭാഷണം.
2025 മെയ് മാസത്തിൽ പാകിസ്ഥാനെതിരെയുള്ള ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്താണ് വാൻസും പ്രധാനമന്ത്രി മോദിയും ഇതിന് മുൻപ് സംസാരിച്ചത്. പാകിസ്ഥാൻ വലിയൊരു ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന വാൻസിൻ്റെ മുന്നറിയിപ്പിന്, “ഇന്ത്യയുടെ പ്രതിരോധം അതിലും ശക്തമായിരിക്കും” എന്ന് താൻ മറുപടി നൽകിയതായി പ്രധാനമന്ത്രി പിന്നീട് ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു.
2020-ൽ ഡോണാൾഡ് ട്രംപിൻ്റെ സന്ദർശനത്തോടെ ശക്തമായ ഇന്ത്യ-യുഎസ് തന്ത്രപ്രധാന പങ്കാളിത്തം പ്രതിരോധം, വ്യാപാരം, നിർണായക സാങ്കേതികവിദ്യകൾ, ക്വാഡ് സഖ്യം എന്നിവയിലൂടെ കൂടുതൽ വിപുലമാക്കാൻ ഇരു നേതാക്കളും ഫോൺ കോളിൽ ധാരണയായി. 2030-ഓടെ ഉഭയകക്ഷി വ്യാപാരം 500 ബില്യൺ ഡോളറിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികളിലൂടെ ഇരുരാജ്യങ്ങളും സഹകരണം തുടരുകയാണ്.

