തിരുവനന്തപുരം : അർജുൻ ആയങ്കിയുമായി ബന്ധമുള്ള അഞ്ചുപേർ തിരുവനന്തപുരത്ത് പോലീസ് കസ്റ്റഡിയിൽ. തുമ്പ, തമ്പാനൂർ പോലീസ് സംഘങ്ങൾ ചേർന്നാണ് ഷൈജു, ഷാ, ശങ്കു, വെങ്കിടേഷ്, സംഗീത സുരേഷ്, ആദിത്യൻ എന്നിവരെ കസ്റ്റഡിയിലെടുത്തത്.
സംസ്ഥാനത്തൊട്ടാകെ 23 കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. പാലിയേക്കര ടോൾ പ്ലാസ കടന്നുപോയ അർജുനായി സമീപ ജില്ലകളിലും സംസ്ഥാന അതിർത്തികളിലും വ്യാപക തിരച്ചിൽ നടക്കുന്നുണ്ട്. പ്രതി ഇതിനകം സംസ്ഥാനം വിട്ടിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം ഒളിവിലിരിക്കെ അർജുൻ ആയങ്കിയുടെ ഫേസ്ബുക്കിൽ വരുന്ന പോസ്റ്റുകൾ ഇയാൾ തന്നെയാണോ ഇടുന്നത്, അതോ മറ്റാരെങ്കിലുമാണോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. അതിനിടയിലും സോഷ്യൽ മീഡിയയിലൂടെ പോലീസിനെ വെല്ലുവിളിക്കുന്നത് തുടരുകയാണ് അർജുൻ ആയങ്കി. “തങ്ങളെ തീവ്രവാദിയാക്കിയത് സിസ്റ്റമാണെന്നും മുട്ടിന് താഴെ വെടിവെച്ചാലും മുട്ടുകുത്തില്ല” എന്നുമാണ് കഴിഞ്ഞ രാത്രി പങ്കുവെച്ച പുതിയ പോസ്റ്റിൽ അർജുൻ കുറിച്ചത്. പോസ്റ്റിന് താഴെ അർജുന് പിന്തുണ പ്രഖ്യാപിച്ച് നിരവധി കമന്റുകളും എത്തുന്നുണ്ട്.

