ദില്ലി : എഫ്സിആർഎ നിയമഭേദഗതി പാർലമെൻറ് പ്രത്യേക സിറ്റിംഗിൽ ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ. വനിതാസംവരണ ബില്ലിനൊപ്പം മറ്റു ബില്ലുകൾക്ക് സമയമില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ അവസാനിക്കേണ്ടാതായിരുന്നു പാർലമെന്റ് ബജറ്റ് സമ്മേളനം. എന്നാൽ അതിനുപകരം സഭ 16-ാം തിയതി വരെ നീട്ടുകയാണ് ചെയ്തത്. 16-ാം തിയതി സഭ ചേരുമ്പോൾ വനിതാസംവരണ ബില്ലിലെ മാറ്റങ്ങൾ ചർച്ച ചെയ്യുമെന്നാണ് സർക്കാർ പാർട്ടികളെ അറിയിച്ചിരിക്കുന്നത്. സീറ്റുകൾ കൂട്ടികൊണ്ട് വനിതാ സംവരണം 2029 മുതൽ നടപ്പിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
അതിനുള്ള ബിൽ മൂന്ന് ദിവസം കൊണ്ട് രണ്ട് സഭകളിലും പാസാക്കി വെസ്റ്റ് ബംഗാൾ ഉൾപ്പെടയുള്ള സംസ്ഥാനങ്ങളിൽ സ്ത്രീകളുടെ പിന്തുണ കൂടുതലായി നേടുകയാണ് സർക്കാരിന്റെ ലക്ഷ്യം. അതേസമയം വിവിധ രാഷ്ട്രീയ കക്ഷികൾ ഈ പ്രത്യേക സിറ്റിംഗ് മെയിലേക്കോ ജൂണിലേക്കോ മാറ്റണമെന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ സർക്കാർ അത് അംഗീകരിച്ചിട്ടില്ല. മൂന്ന് ദിവസത്തെ സിറ്റിംഗിൽ ചില ബില്ലുകൾ ചർച്ചയ്ക്ക് എടുക്കാനുണ്ടെന്ന് കഴിഞ്ഞ ദിവസം കിരൺ റിജിജു ചൂണ്ടിക്കാട്ടിയിരുന്നു. അതിൽ എഫ്സിആർഎ ബിൽ ഉണ്ടോയെന്ന സംശയം ഉയർന്നിരുന്നു. എന്നാൽ വനിതാസംവരണ ബിൽ ചർച്ചയ്‌ക്കെടുക്കാനെ സമയമുള്ളൂവെന്നും പ്രത്യേക സിറ്റിംഗിൽ എഫ്സിആർഎ ബിൽ ചർച്ച ചെയ്യില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

