യുഎസ് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ, ഇറക്കുമതി തീരുവ (Tariffs) കുത്തനെ വർദ്ധിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നേരത്തെ പ്രഖ്യാപിച്ച 10 ശതമാനം ആഗോള തീരുവ ഉടനടി പ്രാബല്യത്തോടെ 15 ശതമാനമായാണ് ട്രംപ് ഉയർത്തിയത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെ’ (Truth Social) ആണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. ഇതോടെ തീരുവ നിയമപരമായി അനുവദിക്കപ്പെട്ട പരമാവധി പരിധിയിൽ എത്തിയിരിക്കുകയാണ്. ‘തോൽക്കാൻ ഞാനില്ല’ എന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് പുതിയ താരിഫ് പ്രഖ്യാപിച്ചത്.
സുപ്രീം കോടതി വിധിയെ ‘പരിഹാസ്യം’ എന്ന് വിശേഷിപ്പിച്ച ട്രംപ്, പതിറ്റാണ്ടുകളായി അമേരിക്കയെ ചൂഷണം ചെയ്യുന്ന രാജ്യങ്ങൾക്കെതിരെയുള്ള നടപടിയാണിതെന്ന് വ്യക്തമാക്കി. പ്രസിഡന്റിന് തീരുവ ചുമത്താൻ അധികാരമില്ലെന്നും അത് കോൺഗ്രസിനാണെന്നുമുള്ള കോടതി ഉത്തരവിനെ മറികടക്കാൻ ബദൽ നിയമങ്ങളാണ് ട്രംപ് പ്രയോഗിക്കുന്നത്. വരും മാസങ്ങളിൽ കൂടുതൽ കർശനമായ പുതിയ നികുതി നിരക്കുകൾ നിശ്ചയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
യുഎസ് താൽപ്പര്യങ്ങൾ ആർക്കും അടിയറവ് വയ്ക്കില്ലെന്ന് വ്യക്തമാക്കിയ ട്രംപിന്റെ ഈ നീക്കം ആഗോള വ്യാപാര രംഗത്ത് വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഈ അധിക തീരുവ വലിയ തിരിച്ചടിയായേക്കാം. കോടതി വിധിയോട് അങ്ങേയറ്റം ശത്രുതാപരമായ സമീപനം സ്വീകരിച്ച ട്രംപ്, തന്റെ സാമ്പത്തിക നയങ്ങൾ നടപ്പിലാക്കാൻ ഏതറ്റം വരെയും പോകുമെന്ന സൂചനയാണ് നൽകുന്നത്.

