സ്വാതന്ത്ര്യലബ്ധിക്കുശേഷം ആദ്യമായി രാജ്യത്തെ പ്രധാനമന്ത്രിയുടെ ഓഫീസിന് (പിഎംഒ) പുതിയ മേൽവിലാസം. ഡൽഹിയിലെ സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച അത്യാധുനിക സംയോജിത സമുച്ചയമായ ‘സേവാതീർത്ഥ്’ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിനൊപ്പം ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയേറ്റ്, കാബിനറ്റ് സെക്രട്ടറിയേറ്റ് എന്നിവയും ഇനി ഈ കെട്ടിടത്തിലായിരിക്കും പ്രവർത്തിക്കുക
. സേവാതീർത്ഥിന് പുറമെ, പ്രധാന മന്ത്രാലയങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ‘കർത്തവ്യ ഭവൻ 1, 2’ സമുച്ചയങ്ങളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.ചിതറിക്കിടക്കുന്ന സർക്കാർ ഓഫീസുകൾ ഒരേ സ്ഥലത്തേക്ക് കൊണ്ടുവരുന്നതിലൂടെ ഭരണപരമായ ഏകോപനവും കാര്യക്ഷമതയും വർദ്ധിപ്പിക്കാൻ സാധിക്കുമെന്ന് സർക്കാർ അറിയിച്ചു. കാലഹരണപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ഉയർന്ന പരിപാലന ചെലവുകളും പരിഹരിക്കാൻ ഈ പുതിയ ആധുനിക സൗകര്യങ്ങൾ സഹായിക്കും. ധനകാര്യം, പ്രതിരോധം, നിയമം, ആരോഗ്യം തുടങ്ങിയ സുപ്രധാന മന്ത്രാലയങ്ങളാണ് കർത്തവ്യ ഭവനുകളിൽ സജ്ജമാക്കിയിരിക്കുന്നത്. ഡിജിറ്റലായി സംയോജിപ്പിച്ച ഓഫീസുകളും അത്യാധുനിക സുരക്ഷാ ക്രമീകരണങ്ങളുമാണ് പുതിയ സമുച്ചയങ്ങളുടെ പ്രത്യേകത.
പുതിയ ഓഫീസുകളുടെ ഉദ്ഘാടനത്തിന് ശേഷം, ദശാബ്ദങ്ങളായി ഭരണസിരാകേന്ദ്രമായിരുന്ന സൗത്ത് ബ്ലോക്കിലെ തന്റെ നിലവിലെ ഓഫീസിൽ അവസാന കേന്ദ്ര മന്ത്രിസഭാ യോഗം പ്രധാനമന്ത്രി ചേരും. സൗത്ത് ബ്ലോക്ക് അടക്കമുള്ള പഴയ കെട്ടിടങ്ങൾ പിന്നീട് ദേശീയ മ്യൂസിയത്തിന്റെ ഭാഗമാക്കി മാറ്റാനാണ് തീരുമാനം. പുതിയ മാറ്റത്തോടെ ഡൽഹിയിലെ ഔദ്യോഗിക ഭരണമേഖല കൂടുതൽ ആധുനികവും സുതാര്യവുമായ തൊഴിൽ അന്തരീക്ഷത്തിലേക്ക് മാറിയിരിക്കുകയാണ്.

