2023ല്‍ അമേരിക്കയിലെ ഒരു തെരുവ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍റെ വാഹനമിടിച്ച് മരണപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ കുടുംബവുമായി വാഷിങ്ടണിലെ സിയാറ്റിന്‍ നഗരം 29 മില്യൺ ഡോളർ (ഏകദേശം 262 കോടി രൂപ) ഒത്തുതീർപ്പിലെത്തി. ജാഹ്നവിയുടെ മരണം ഹൃദയഭേദകമായിരുന്നുവെന്നും ഈ സാമ്പത്തിക ഒത്തുതീര്‍പ്പ് അവളുടെ കുടുംബത്തിന് ആശ്വാസം പകരുമെന്ന് നഗരം പ്രതീക്ഷിക്കുന്നുവെന്നും സിറ്റി അറ്റോര്‍ണി എറിക്ക ഇവാന്‍സ് പ്രസ്താവനയില്‍ പറഞ്ഞു. ‘ജാഹ്‌നവി കന്ദുലയുടെ ജീവിതം പ്രാധാന്യമർഹിക്കുന്നു. അത് അവളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഞങ്ങളുടെ സമൂഹത്തിനും പ്രാധാന്യമുള്ളതാണ്’ എന്നും പ്രസ്താവനയില്‍ പറയുന്നു.
നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ സിയാറ്റിന്‍ ക്യാംപസില്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുമമ്പോഴാണ് ആന്ധ്ര സ്വദേനിയായ 23കാരി ജാഹ്നവി കന്ദുലയെ അമിതവേഗതയില്‍ ഡ്രൈവ് ചെയ്തെത്തിയ കെവിൻ ഡേവ് എന്ന ഉദ്യോഗസ്ഥന്‍ ഇടിച്ചുതെറിപ്പിച്ചത്. അപകടം നടക്കുന്ന സമയത്ത് അമിതമായ ലഹരിയില്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു ഡേവ്. വാഹനത്തിന്‍റെ എമര്‍ജന്‍സി ലൈറ്റുകള്‍ ഓഫാക്കി സൈറണ്‍ മുഴക്കി അപകടകരമായ രീതിയില്‍ ആയിരുന്നു ഇയാളുടെ വരവ്.
മറ്റൊരു ഉദ്യോഗസ്ഥന്‍റെ ബോഡി ക്യാമറയിൽ നിന്നുള്ള റെക്കോർഡിങ് പുറത്തുവന്നതിന് ശേഷം കന്ദുലുടെ മരണം വന്‍ ജനരോഷവും പ്രതിഷേവും ആളിക്കത്തിച്ചിരുന്നു. ദൃശ്യങ്ങളില്‍ അപകടത്തിനുശേഷം ഉദ്യോഗസ്ഥന്‍ ചിരിച്ചുകൊണ്ട് കന്ദുലയുടെ ജീവന് നിസ്സാരമായ മൂല്യമേയുള്ളൂവെന്നും നഗരത്തിന് ഒരു ചെക്ക് എഴുതിയാല്‍ മതി എന്നും പറഞ്ഞതാണ് രോഷത്തിന് ഇടയാക്കിയത്. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം വേണമെന്ന് ഇന്ത്യയില്‍ നിന്നുള്ള നയതന്ത്രജ്ഞര്‍ ആവശ്യപ്പെടുകയായിരുന്നു.
ഒരു യൂണിയൻ നേതാവ് കൂടിയായിരുന്ന ഓഫിസർ ഡാനിയൽ ഓഡററുടെ അഭിപ്രായങ്ങൾ ഡിപ്പാർട്ട്‌മെന്‍റിന്‍റെ സല്‍പ്പേരിനെ ഹനിക്കുകയും പൊതുജനവിശ്വാസം ദുർബലപ്പെടുത്തുകയും ചെയ്തുവെന്ന് നഗരത്തിലെ സിവിലിയൻ മേൽനോട്ട സമിതി വിലയിരുത്തി. ഇതേ തുടര്‍ന്ന് ഓഡററെയും വാഹനമോടിച്ച ഉദ്യോഗസ്ഥനെയും സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. അശ്രദ്ധമായി വാഹനമോടിച്ചതിന് ഉദ്യോഗസ്ഥനെതിരെ 5000ഡോളര്‍ പിഴയും ചുമത്തി. എന്നാല്‍ വാഹനമിടിച്ചപ്പോള്‍ ബോധപൂര്‍വം കന്ദുലയുടെ സുരക്ഷ അവഗണിച്ചു എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. അതേസമയം ഒത്തുതീര്‍പ്പുമായി ബന്ധപ്പെട്ട അഭിപ്രായം തേടുന്നതിനുള്ള ഇമെയിലുകളോടും ഫോൺ കോളുകളോടും കന്ദുലയുടെ കുടുംബം ആദ്യം പ്രതികരിച്ചിരുന്നില്ല. കഴിഞ്ഞ വെള്ളിയാഴ്ച കിങ് കൗണ്ടി സുപ്പീരിയർ കോടതിയിൽ കക്ഷികൾ ഒത്തുതീർപ്പിന് നോട്ടിസ് നൽകുകയായിരുന്നു. പ്രാദേശിക വാർത്താ വെബ്സൈറ്റായ പബ്ലികോളയാണ് കരാറിനെക്കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്തത്.

