തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് ദേവസ്വം ബോര്‍ഡ് മുൻകൂറായി നൽകിയ തുക തിരിച്ചുകിട്ടിയിട്ടില്ലെന്ന് സ്പെഷ്യൽ കമ്മീഷണര്‍ റിപ്പോര്‍ട്ട്. എന്നാൽ, സ്പോണ്‍സര്‍ഷിപ്പിലൂടെ കിട്ടിയ പണം ഉപയോഗിച്ച് ദേവസ്വത്തിന്‍റെ പണം തിരിച്ചടച്ചെന്നാണ് ദേവസ്വം മന്ത്രി വിഎൻ വാസവൻ നിയമസഭയിൽ മറുപടി നൽകിയത്. കഴിഞ്ഞ മാസം 28നാണ് തിരുവഞ്ചൂർ രാധാകൃഷ്ണന് ഇത്തരത്തിൽ മറുപടി നൽകിയത്. ഓഡിറ്റ് വിവരങ്ങള്‍ അടക്കം പരാമര്‍ശിച്ച് സ്പെഷ്യൽ കമ്മീഷണര്‍ ഹൈക്കോടതിയിൽ നൽകിയ റിപ്പോര്‍ട്ടില്‍ ദേവസ്വം മുൻകൂറായി നൽകിയ രണ്ടു കോടി തിരിച്ചടച്ചിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. സർക്കാർ യഥാർത്ഥ വിവരം സഭയിൽനിന്ന് മറച്ചാണോ മറുപടി നൽകിയതെന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്.
സ്പെഷ്യൽ കമ്മീണഷറുടെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മന്ത്രിയുടെയും സര്‍ക്കാരിന്‍റെയും വാദമാണ് പൊളിയുന്നത്. ആഗോള അയ്യപ്പ സംഗമത്തിന്‍റെ കണക്കിൽ അടിമുടി ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോര്‍ട്ട്. ഭക്ഷണത്തിൽ അടക്കം കണക്കിൽ ഒട്ടേരെ പൊരുത്തക്കേടുകളുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ആഗോള അയ്യപ്പ സംഗമത്തിന് ചെലവഴിച്ച തുകയുടെ ജി എസ് ടി ഇൻപുട്ട് ക്രെഡിറ്റ് ലഭിക്കുന്ന കാര്യത്തിൽ വ്യക്തതയില്ല. ഹോട്ടൽ ബില്ലുകളിൽ പലതിലും ജി എസ് ടി നമ്പർ ഇല്ല. അതിനാൽ ഇൻപുട്ട് ക്രെഡിറ്റ് ആയി കിട്ടേണ്ട തുക വാങ്ങാനാവില്ല. കലാ പരിപാടികൾക്ക് എസ്റ്റിമേറ്റിനേക്കാൾ കൂടുതൽ തുക ചെലവിട്ടു. വി ഐ പി ഏരിയയിൽ ഭക്ഷണം വിളമ്പിയതിനും കണക്കിൽ പെടുത്താത്ത തുക ചെലവിട്ടുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ദേവസ്വം മുൻകൂറായി നൽകിയ രണ്ടു കോടി സ്പോണ്‍സര്‍ഷിപ്പിലൂടെ തിരിച്ചടച്ചില്ലെന്നും രണ്ടു കോടിയുടെ സ്പോണ്‍സര്‍ ആരെന്നതിൽ അവ്യക്തതയുണ്ടെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.
അതേസമയം, സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മന്ത്രി വിഎൻ വാസവൻ പ്രതികരിച്ചില്ല. എല്ലാം ദേവസ്വം ബോര്‍ഡ് വിശദീകരിക്കുമെന്ന് പറഞ്ഞ് മന്ത്രി ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.കണക്കുകൾ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് ഒന്നും മറുപടി പറയാൻ മന്ത്രി തയ്യാറായില്ല.

