അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ച 50 ശതമാനം ഇറക്കുമതി തീരുവ രാജ്യത്തെ ടെക്സ്റ്റൈൽ മേഖലയെ തകർത്തെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഹരിയാനയിലെ ഒരു ഗാർമെന്റ് ഫാക്ടറി സന്ദർശിച്ച ശേഷം പുറത്തുവിട്ട വീഡിയോയിലൂടെയാണ്, ഇന്ത്യയുടേത് ഒരു ‘ചത്ത സമ്പദ്‌വ്യവസ്ഥ’ ആണെന്ന തന്റെ വിമർശനം അദ്ദേഹം ആവർത്തിച്ചത്. വ്യാപാര അനിശ്ചിതത്വം മൂലം ഓർഡറുകൾ കുറഞ്ഞതായും ഫാക്ടറികൾ പൂട്ടിയതായും രാഹുൽ ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിന് സംരംഭങ്ങളെയും തൊഴിലാളികളെയും ബാധിച്ച ഈ പ്രതിസന്ധിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ടെക്സ്റ്റൈൽ കയറ്റുമതിയിൽ രാജ്യത്തിന്റെ പ്രധാന ഹബ്ബായ തമിഴ്‌നാടും സമാനമായ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പ്രതിദിനം 60 കോടി രൂപയുടെ നഷ്ടമാണ് തമിഴ്‌നാട്ടിലെ തിരുപ്പൂർ നേരിടുന്നതെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കി. ഇതിനകം 15,000 കോടി രൂപയുടെ വിദേശ ഓർഡറുകൾ നഷ്ടമായതായും 85 ലക്ഷത്തോളം തൊഴിലാളികൾ വറുതിയിലായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ വസ്ത്ര കയറ്റുമതിയുടെ 28 ശതമാനവും തമിഴ്‌നാടിന്റെ വിഹിതമായതിനാൽ, നിലവിലെ സാഹചര്യം സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
യുഎസ് ഏർപ്പെടുത്തിയ കനത്ത താരിഫ് മൂലം പ്രതിസന്ധിയിലായ വ്യവസായങ്ങൾക്കായി കേന്ദ്ര സർക്കാർ യാതൊരു ആശ്വാസ പദ്ധതികളും പ്രഖ്യാപിക്കാത്തതിനെ രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചു. തിരുപ്പൂർ, കോയമ്പത്തൂർ, ഈറോഡ്, കരൂർ തുടങ്ങിയ വ്യവസായ കേന്ദ്രങ്ങളിലെ തകർച്ച ലക്ഷക്കണക്കിന് കുടുംബങ്ങളെയാണ് ബാധിച്ചിരിക്കുന്നത്. ഈ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാനമന്ത്രി നേരിട്ട് മറുപടി പറയണമെന്നും അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാക്കളും വ്യവസായ മേഖലയും ഒരുപോലെ ആവശ്യപ്പെടുന്നു.

