വാഷിങ്ടൻ : ഗാസയുടെ പുനർനിർമാണത്തിനും ഭരണത്തിനും മേൽനോട്ടം വഹിക്കാനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂപീകരിക്കാൻ ഉദ്ദേശിക്കുന്ന സമാധാന സമിതിയിൽ ഇന്ത്യയ്ക്കും ക്ഷണം. ട്രംപ് അധ്യക്ഷനാവുന്ന സമിതിയിൽ നേരത്തേ പാക്കിസ്ഥാനും ക്ഷണം ലഭിച്ചിരുന്നു. അറുപതോളം രാജ്യങ്ങൾക്കാണ് സമാധാന സമിതിയിലേക്ക് ക്ഷണം ലഭിച്ചത്.
പലസ്തീനും ഇസ്രയേലിനും സ്വീകര്യമായ രാജ്യം എന്ന നിലയ്ക്കാണ് ഇന്ത്യയെ യുഎസ് കാണുന്നത്. ഇസ്രയേലുമായി തന്ത്രപരമായ പങ്കാളിത്തം പിന്തുടരുന്ന ഇന്ത്യ പലസ്തീനു മാനുഷിക പിന്തുണയും സഹായവും നൽകുകയും ചെയ്യുന്നു. ഈജിപ്ത് വഴി ഗാസയിലേക്കു സഹായം അയച്ച രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെട്ടിരുന്നു
വെടിനിർത്തലിനു ശേഷം ട്രംപിന്റെ ഇരുപതിന സമാധാന പദ്ധതിയുടെ ഭാഗമായിട്ട് ജനുവരി 15നാണ് സമാധാന സമിതി രൂപീകരിച്ചത്. ഭാവിയിൽ രാജ്യാന്തര സംഘർഷങ്ങൾ പരിഹരിക്കാനുള്ള സംവിധാനമായും സമാധാന സമിതിയെ മാറ്റാൻ ഉദ്ദേശമുണ്ട്.
അതേസമയം ഗാസയിലെ സമാധാന സമിതി അംഗങ്ങളെ തിരഞ്ഞെടുത്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു എതിർത്തിരുന്നു. നിയമനങ്ങൾ ഇസ്രയേലുമായി ആലോചിച്ചല്ല നടത്തിയതെന്നും രാജ്യത്തിന്റെ നയങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് ആരോപണം. ഇക്കാര്യത്തിലുള്ള ആശങ്ക യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ അറിയിക്കാൻ ഇസ്രയേൽ വിദേശകാര്യ മന്ത്രിയെ നെതന്യാഹു ചുമതലപ്പെടുത്തി.

