ദില്ലി : പാര്‍ലമെന്‍റിന്‍റെ രണ്ടാം ഘട്ട ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ലോക്‌സഭ സ്‌പീക്കര്‍ ഓം ബിര്‍ലയെ മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം ലോക്‌സഭ ആദ്യ ദിവസം തന്നെ ചര്‍ച്ചക്കെടുക്കും. 118 പ്രതിപക്ഷ എംപിമാര്‍ ഒപ്പിട്ട പ്രമേയം ചര്‍ച്ചക്ക് ശേഷം വോട്ടിനിടും. സ്പീക്കര്‍ ചെയറിലിരിക്കാതെ ഓം ബിര്‍ല നടപടികളില്‍ പങ്കെടുക്കും. പത്ത് മണിക്കൂര്‍ ചര്‍ച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ആം ആദ്‌മി പാര്‍ട്ടി രാജ്യസഭയില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാത്തതിലും പ്രതിപക്ഷം പ്രതിഷേധിക്കും.
ലോക്‌സഭയിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാൻ എല്ലാ എംപിമാർക്കും കോൺഗ്രസ് വിപ്പ് നൽകിയിട്ടുണ്ട്. പ്രമേയം വിജയിക്കാൻ സാധ്യതയില്ല. പ്രമേയം പാസായില്ലെങ്കിലും വിഷയം ചർച്ചയാക്കാമെന്നാണ് പ്രതിപക്ഷം കരുതുന്നത്. സ്‌പീക്കർ ഓം ബിർല പക്ഷപാതപരമായി പെരുമാറുന്നുവെന്നും പ്രതിപക്ഷ നേതാവിനെ പോലും സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നുമാണ് പ്രതിപക്ഷത്തിൻ്റെ വിമർശനം. പലതവണ ഇക്കാര്യത്തിൽ അഭ്യർത്ഥന നടത്തിയെങ്കിലും സ്‌പീക്കർ ഭരണപക്ഷത്തിൻ്റെ നാക്കായി പെരുമാറുന്നുവെന്നാണ് പരാതി.
ഇത്തരം പ്രമേയങ്ങൾ സാധാരണ ചർച്ചയിലേക്ക് എത്തിക്കാതെ അനുനയ നീക്കത്തിലൂടെ അവസാനിപ്പിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യാറുള്ളത്. എന്നാൽ ഇത്തവണ അത് ചർച്ച ചെയ്യാമെന്ന നിലപാടിലേക്ക് സർക്കാർ മാറി. 1987 ലാണ് ഏറ്റവും ഒടുവിൽ ഇത്തരത്തിൽ അന്നത്തെ സ്പീക്കർ ബൽറാം ജാക്കറിനെ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ലോക്‌സഭ ചർച്ച ചെയ്തത്. ഭരണപക്ഷ പിന്തുണയിൽ അന്നും ചർച്ച വിജയിച്ചില്ല. എന്നാൽ സ്‌പീക്കറുടെ നടപടികളെ തുറന്നുകാട്ടാൻ ആ പ്രമേയത്തിലൂടെ സാധിച്ചിരുന്നുവെന്ന വിലയിരുത്തലിലാണ് പ്രതിപക്ഷം ഇപ്പോഴത്തെ നീക്കം നടത്തിയത്. ചർച്ചയുടെ സമയത്ത് സ്‌പീക്കർ ഓം ബിർല ഭരണപക്ഷത്തെ അംഗങ്ങൾക്കൊപ്പം ചെയറിലിരുന്ന് ചർച്ചയിൽ പങ്കെടുക്കും.

