ചെന്നൈ : പാഴ്‌വസ്തുക്കൾ കത്തിക്കുന്ന ബോഗി പൊങ്കൽ ആഘോഷ ദിവസത്തിലെ കനത്ത പുകയിൽ വിമാന– ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. മൂടൽമഞ്ഞും പുകയും കൂടിച്ചേർന്നു റൺവേ കാണാൻ സാധിക്കാതായതോടെ ചെന്നൈ വിമാനത്താവളത്തിൽനിന്നു 14 വിമാനങ്ങൾ റദ്ദാക്കി. 10 സർവീസുകൾ 3 മണിക്കൂർ വരെ വൈകി.
44 സർവീസുകളെ ബാധിച്ചതായി വിമാനത്താവള അധികൃതർ അറിയിച്ചു. ചെന്നൈ സബേർബൻ സർവീസുകളും പുലർച്ചെയുള്ള ബസ് സർവീസുകളും തടസ്സപ്പെട്ടത് യാത്രക്കാരെ വലച്ചു. കനത്ത പുകയെ തുടർന്നു നഗരത്തിലെ വായു നിലവാരവും മോശമായി
വിളവെടുപ്പ് ഉത്സവമാണ് തൈപ്പൊങ്കൽ. വിളവെടുപ്പിന്റെ സമൃദ്ധി നൽകിയതിനു സൂര്യദേവനു നന്ദി പറയുന്ന ആചാരമായാണ് ഇതു കൊണ്ടാടുന്നത്. ബോഗി പൊങ്കൽ, തൈപ്പൊങ്കൽ, മാട്ടുപ്പൊങ്കൽ, കാണുംപൊങ്കൽ എന്നിവയാണ് പൊങ്കലിനോടനുബന്ധിച്ചുള്ള പ്രധാന ആഘോഷദിവസങ്ങൾ. 14നാണ് ബോഗി പൊങ്കൽ ആഘോഷിക്കുന്നത്. പഴയ സാധനങ്ങളൊക്കെ കത്തിച്ചു കളഞ്ഞു പുതുമയെ വരവേൽക്കുകയാണ് ബോഗി പൊങ്കലിന്റെ സങ്കൽപം. വീടുകൾ ശുദ്ധിയും വൃത്തിയുമാക്കി കോലമിട്ടു അലങ്കരിക്കും. 15നു തൈപ്പൊങ്കൽ ദിവസമാണ് മൺകലത്തിൽ പൊങ്കൽ നിവേദ്യം അർപ്പിക്കുക. പൊങ്കൽ അടുപ്പിനു സമീപത്തായി കരിമ്പ്, മഞ്ഞൾക്കുല, വിവിധയിനം കിഴങ്ങുവർഗങ്ങൾ, പച്ചക്കറികൾ എന്നിവയും സമർപ്പിക്കും. മാട്ടുപ്പൊങ്കൽ ദിനമായ 16നു കാർഷിക വൃത്തിയിൽ തങ്ങൾക്കു തുണയാകുന്ന കാളകളെ ആരാധിക്കുകയാണ് സങ്കൽപം. കാളകളെ കുളിപ്പിച്ച് അലങ്കരിച്ചു കൊമ്പുകളിൽ ചായം പൂശി പൂജിക്കും. ഈ ദിവസം തമിഴ്നാട് ഗ്രാമങ്ങളിൽ ജല്ലിക്കെട്ടു നടത്തുന്നതും പതിവാണ്. 17നു കാണുംപൊങ്കൽ ദിവസത്തെ പ്രധാന പരിപാടി ബന്ധുക്കളുടെ വീടുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തുകയാണ്.

