ദുബായ് : തങ്ങൾക്കുനേരെയുള്ള ഏത് ആക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഇറാന്റെ മുന്നറിയിപ്പ്. ഇസ്രയേലും മേഖലയിലെ യുഎസ് സൈനിക ആസ്ഥാനങ്ങളുമാകും ലക്ഷ്യമിടുകയെന്നും സ്പീക്കർ മുഹമ്മദ് ബക്വർ ഖാലിബാഫ് പാർലമെന്റിൽ പറഞ്ഞു. രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഞായറാഴ്ച വിളിച്ചുചേർത്ത പാർലമെന്റ് സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സ്പീക്കർ ഖാലിബാഫ്.
സമീപ വർഷങ്ങളിലെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമാണ് ഇറാനിൽ ഇപ്പോൾ സർക്കാരിനെതിരെ സംഭവിക്കുന്നത്. പ്രതിഷേധിക്കുന്ന ജനങ്ങൾക്കുനേരെ നടപടിയെടുത്താൽ ഇടപെടുമെന്നാണ് ട്രംപിന്റെ അന്ത്യശാസനം. രാജ്യത്തെ പ്രതിഷേധം ആളിക്കത്തിക്കുന്നതിനു പിന്നിൽ യുഎസ് ആണെന്നാണ് ഇറാന്റെ നിലപാട്. പ്രതിഷേധങ്ങൾ അടിച്ചമർത്താൻ ശ്രമിക്കുന്നതിന്റെ ഭാഗമായി ഭരണകൂടത്തിന്റെ നീക്കങ്ങളിൽ 116 പേർ ഇതുവരെ മരിച്ചുവെന്നാണ് മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്റർനെറ്റ് വിലക്കിയിരിക്കുന്നതിനാൽ രാജ്യത്തുനിന്നുള്ള വിവരങ്ങൾ പുറത്തുവരുന്നില്ല.
ഇതുവരെ 2,600ൽ അധികം ജനങ്ങളെ തടങ്കലിൽ ആക്കിയിട്ടുണ്ടെന്നാണ് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി അറിയിച്ചിരിക്കുന്നത്. അതേസമയം, മുൻപെങ്ങുമില്ലാത്തവിധം ഇറാൻ സ്വാതന്ത്ര്യത്തിന് അടുത്തുനിൽക്കുകയാണെന്നാണ് ട്രംപ് പ്രതികരിച്ചിരിക്കുന്നത്. ട്രംപിനോട് കളിക്കാൻ നിൽക്കരുതെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ട്രംപ് എന്തെങ്കിലും ചെയ്യുമെന്നു പറഞ്ഞാൽ അതിനർഥം അദ്ദേഹമത് ഉദ്ദേശിക്കുന്നുണ്ടെന്നാണെന്നും സ്റ്റേറ്റ് ഡിപ്പാർട്മെന്റ് മുന്നറിയിപ്പ് നൽകി.

