തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ഡി. മണിക്ക് ക്ളീൻചിറ്റ് നൽകി പ്രത്യേക അന്വേഷണ സംഘം. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് സംശയകരമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പറയുന്നത്. ഡിണ്ടിഗല്‍ സ്വദേശിയായ മണിയെ രണ്ടുവട്ടം എസ്.ഐ.ടി ചോദ്യം ചെയ്തിരുന്നു. തമിഴ്‌നാട്ടിലെത്തിയും തിരുവനന്തപുരത്തെ ഈഞ്ചക്കലിലെ ഓഫിസിലേക്ക് വിളിച്ചു വരുത്തിയും ചോദ്യം ചെയ്തെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താനായില്ലെന്ന് എസ്.ഐ.ടി പറയുന്നു.
ഡി. മണിയെ തമിഴ്നാട്ടിലെ ഡിണ്ടിഗലിലെത്തി അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഡി. മണിയുടെ വീട്ടിലും ഓഫീസുകളിലും എസ്.ഐ.ടി പരിശോധന നടത്തിയിരുന്നു. ആരോപണങ്ങളെ പൂർണമായും തള്ളുന്നതായിരുന്നു ഡി. മണിയുടെ മൊഴി. വിഗ്രഹക്കടത്തിൽ പങ്കില്ലെന്നും ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ഒരു ബന്ധവുമില്ലെന്നുമാണ് മണി മൊഴി നൽകിയിരുന്നത്.
ശബരിമലയിൽ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയോ എന്ന കാര്യം പരിശോധിച്ചതായും ഫോൺ രേഖകളും പരിശോധിച്ചതായും റിപ്പോർട്ടിലുണ്ട്. ഡിണ്ടിഗലിലെ ഡി. മണിയുടെ വീട്ടിലും വിവിധ ഇടങ്ങളിലുള്ള സ്ഥാപനങ്ങളിലുമാണ് തമിഴ്നാട് പോലീസിന്റെ സഹായത്തോടെ എസ്.ഐ.ടി പരിശോധന നടത്തിയത്.
ശബരിമലയിലെ ഒരു ഉന്നതന്റെ സഹായത്തോടെ ഉണ്ണികൃഷ്ണൻ പോറ്റി ഇടപെട്ട് ശബരിമലയിൽ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തി എന്നായിരുന്നു പ്രവാസി വ്യവസായിയുടെ മൊഴി. രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണത്തെ തുടർന്നായിരുന്നു അന്വേഷണം.

