ചെന്നൈ : ഡിഎംകെ തന്നെ വീണ്ടും അധികാരത്തിൽ വരുമെന്നും എം.കെ.സ്റ്റാലിൻ മുഖ്യമന്ത്രിയാകുമെന്നും ലൊയോള കോളജ് പൂർവ വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പൊളിറ്റിക്കൽ ഡെമോക്രാറ്റിക് സ്ട്രാറ്റജീസ് (ഐപിഡിഎസ്) നടത്തിയ സർവേ റിപ്പോർട്ട്. അതേ സമയം, ടിവികെ നേതാവും നടനുമായ വിജയ് തിരഞ്ഞെടുപ്പിൽ വൻ കുതിച്ചുചാട്ടം നടത്തുമെന്നും സർവേയിൽ പറയുന്നു. മുഖ്യമന്ത്രി സ്ഥാനത്തെത്താൻ അർഹതയുള്ള രണ്ടാമത്തെ നേതാവ് വിജയ് ആണെന്നും റിപ്പോർട്ടിലുണ്ട്.
ഐപിഡിഎസിന്റെ ആദ്യ സർവേയിൽ രണ്ടാം സ്ഥാനത്തു പ്രതിപക്ഷ നേതാവും അണ്ണാഡിഎംകെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി കെ.പളനിസാമിയായിരുന്നു. എന്നാൽ, പുതിയ സർവേയിൽ എടപ്പാടി മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ടു. ഡിഎംകെ എംപി കനിമൊഴി നാലാം സ്ഥാനത്തും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ അഞ്ചാം സ്ഥാനത്തും എത്തി. ടിവികെയുടെ വരവോടെ രാഷ്ട്രീയ രംഗത്തു പ്രകടമായ മാറ്റമുണ്ടായെന്നും സർവേയിൽ സൂചിപ്പിക്കുന്നു
ടിവികെയുടെ വരവ് ഏറ്റവും കൂടുതൽ ബാധിക്കുക ഡിഎംകെയെയാണെന്നു സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. തൊട്ടുപിന്നാലെ വിടുതലൈ ചിരുതൈഗൾ കക്ഷി (വിസികെ), അണ്ണാഡിഎംകെ എന്നിവയായിരിക്കും. പുതിയ വോട്ടർമാരെ ആകർഷിക്കുന്ന യുവ നേതാക്കളുടെ വിഭാഗത്തിൽ വിജയ് ആണ് ഒന്നാമത്. ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ രണ്ടാം സ്ഥാനത്തും ഉദയനിധി സ്റ്റാലിൻ മൂന്നാം സ്ഥാനത്തും എൻടികെ നേതാവ് സീമാൻ നാലാം സ്ഥാനത്തുമാണ്. 234 നിയമസഭാ മണ്ഡലങ്ങളിലെ 81,375 പേരുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണു സർവേ നടത്തിയത്.

