വാഷിങ്ടൻ : ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരരെ ലക്ഷ്യമിട്ട് യുഎസ് ആക്രമണം. വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ശക്തവും മാരകവുമായ ആക്രമണം തങ്ങൾ ആരംഭിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. നൈജീരിയയിൽ ന്യൂനപക്ഷങ്ങൾ ഭീഷണി നേരിടുന്നതായും ക്രിസ്ത്യൻ സമൂഹങ്ങളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ തടയുന്നതിൽ അവിടത്തെ ഭരണകൂടം പരാജയമാണെന്നും ട്രംപ് മുൻപ് പറഞ്ഞിരുന്നു. പശ്ചിമാഫ്രിക്കൻ രാജ്യത്ത് സൈനിക നടപടി ഉണ്ടാകുമെന്ന് ഒക്ടോബർ അവസാനം മുതൽ ട്രംപ് ഭീഷണി മുഴക്കുന്നുമുണ്ട്.
‘മരിച്ച ഭീകരർക്ക് ഉൾപ്പെടെ എല്ലാവർക്കും ക്രിസ്മസ് ആശംസകൾ’ എന്നാണ് ആക്രമണത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ച കുറിപ്പിൽ ട്രംപ് എഴുതിയത്. ആക്രമണത്തിൽ ഒട്ടേറെ ഭീകരർ കൊല്ലപ്പെട്ടതായും യുഎസ് ആഫ്രിക്കൻ കമാൻഡ് എക്സിൽ കുറിച്ചു. അതേസമയം നൈജീരിയൻ ഭരണകൂടം അറിഞ്ഞുകൊണ്ടാണ് യുഎസ് ആക്രമണമെന്നും റിപ്പോർട്ടുകളുണ്ട്.
ഭീകര സംഘടനകൾ മതഭേദമന്യേ എല്ലാവരേയും ലക്ഷ്യമിടുന്നതായി നൈജീരിയൻ ഭരണകൂടം പറഞ്ഞു. ഭീകരർക്കെതിരെ അമേരിക്കയുമായി ചേർന്നു പ്രവർത്തിക്കാൻ നൈജീരിയ സമ്മതിച്ചതായും രാജ്യാന്തര വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു. ട്രംപ് അധികാരമേറ്റ ശേഷം ആദ്യമായിട്ടാണ് നൈജീരിയയിൽ യുഎസ് സൈന്യം ആക്രമണം നടത്തിയത്. അടുത്തിടെ സിറിയയിലും ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരർക്കെതിരെ അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു. ഭീകരാക്രമണത്തിൽ രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടതിനുള്ള തിരിച്ചടിയായിട്ടായിരുന്നു ആക്രമണം.

