ആട് 3’സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ അതിരൂക്ഷ പ്രതികരണവുമായി നടൻ വിനായകൻ. സിനിമയിൽ സംഘട്ടനമൊരുക്കിയവരെയും അപകടവാർത്തയ്ക്ക് കമന്റുകളിൽ വന്ന വിമർശനങ്ങൾക്കും രൂക്ഷഭാഷയിൽ തന്നെ നടൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മറുപടി നൽകി. വിവരമുണ്ടെന്ന ധാരണയില്‍ വിവരമില്ലാത്തവന്മാരെ വിശ്വസിച്ച് ചെയ്ത ജോലിക്കിടയിലാണ് പരുക്ക് പറ്റിയത്. വിനായകന്റെ കൂടെയുള്ള ജനം വിനായകന്റെ കൂടെയുണ്ടെന്നും വിനായകൻ പോസ്റ്റിൽ പറയുന്നു.
വിനായകന്റെ അപകടവാർത്തയ്ക്കും ആശുപത്രിവാസത്തിനും ശേഷം സമൂഹമാധ്യമങ്ങളിൽ വ്യാപക സൈബർ ആക്രമണം അരങ്ങേറിയിരുന്നു. വിനായകന്റെ തന്നെ പഴയ പോസ്റ്റുകളും പ്രതികരണങ്ങളും ഉപയോഗിച്ചായിരുന്നു സൈബറാക്രമണം. ഉമ്മൻ ചാണ്ടിയുടേയും വിഎസ്സിന്റേയും മരണസമയത്ത് വിനായകൻ പങ്കുവച്ച പോസ്റ്റുകളുമായാണ് സൈബറിടം വിനായകനെതിരെ തിരിഞ്ഞത്. കമന്റുകളോട് അതിരൂക്ഷമായാണ് വിനായകൻ പ്രതികരിച്ചത്.
വിനായകന്‍റെ കൂടെയുള്ള ജനം ഇപ്പോഴും വിനായകന്‍റെ കൂടെത്തന്നെയുണ്ട് അതിന്‍റെ എണ്ണം കൂടിയിട്ടേയുള്ളു. വിനായകൻ എപ്പോ ചാവണമെന്നു കാലം തീരുമാനിക്കും. ഗർഭം കലക്കാൻ പോയപ്പോൾ പറ്റിയ പരിക്കല്ല. വിവരമുണ്ടെന്ന ധാരണയിൽ വിവരമില്ലാത്തവന്മാരെ വിശ്വസിച്ചുചെയ്ത ജോലിക്കിടയിൽ പറ്റിയ പരിക്കാണെടാ. വിനായകൻ ചത്താലും ജീവിച്ചാലും ഈ ലോകത്ത് ഒന്നും സംഭവിക്കാനില്ല. “കർമ്മ” എന്താണെന്ന് നീയൊന്നും വിനായകനെ പഠിപ്പിക്കേണ്ട. വിനായകന്‍റെ കർമ്മഫലം വിനായകൻ അനുഭവിച്ചോളും. അതുകൊണ്ട് പ്രാക്കും കാപട്യത്തിന്റെ സഹതാപവും ഇങ്ങോട്ടു വേണ്ട. അഹംഭവിച്ചവനല്ല, അഹംകരിച്ചവനാണ് വിനായകൻ. കാലം എന്നെ കൊല്ലുന്നതു വരെ ഞാൻ സംസാരിച്ചു കൊണ്ടേയിരിക്കും.
തിരുച്ചെന്തൂരിലെ ഷൂട്ടിങ്ങിനിടെയാണ് വിനായകന് ഗുരുതര പരുക്കേറ്റത്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. ‘കഴുത്തിലെ ഞരമ്പിന് മുറിവേറ്റു. കൃത്യസമയത്ത് കണ്ടെത്തിയിരുന്നില്ലെങ്കില്‍ ചലനശേഷി നഷ്ടപ്പെട്ടേനെ’ – കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയ്ക്കുശേഷം പുറത്തിറങ്ങിയപ്പോള്‍ വിനായകന്‍ പറഞ്ഞ വാക്കുകളാണിത്. എം.ആര്‍.ഐ സ്കാനില്‍ പേശികള്‍ക്ക് സാരമായ ക്ഷതമേറ്റെന്നും ഞരമ്പിന് മുറിവേറ്റെന്നും കണ്ടെത്തിയിരുന്നു. ഡോക്ടര്‍മാര്‍ താരത്തിന് പൂര്‍ണവിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്.

