വാഷിങ്ടണ്‍: അമേരിക്കയിയിലെ റോഡ് ഐലൻഡിലുള്ള ബ്രൗൺ യൂണിവേഴ്‌സിറ്റിയില്‍ നടന്ന വെടിവെയ്പ്പിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. സംഭവത്തില്‍ എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂണിവേഴ്‌സിറ്റിയിലെ എഞ്ചിനീയറിങ് ബ്ലോക്കിലാണ് വെടിവെയ്പ്പ് നടന്നത്. ശനിയാഴ്ച പ്രാദേശിക സമയം 4:05 നാണ് സംഭവം.
മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് പ്രൊവിഡൻസ് മേയർ ബ്രെറ്റ് സ്മൈലി അറിയിച്ചു. അക്രമിക്കായി തിരച്ചില്‍ തുടരുകയാണെന്നും മേയർ വ്യക്തമാക്കി. കറുത്ത വസ്ത്രം ധരിച്ച് എത്തിയ ഒരു പുരുഷനാണ് അക്രമിയെന്ന് പൊലീസ് പറഞ്ഞു. വെടിവെപ്പ് ഒരു ഭയാനകമായ കാര്യമാണെന്നും ഇരകൾക്കും ഗുരുതരമായി പരിക്കേറ്റവർക്കും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് സംഭവത്തിന് പിന്നാലെ പ്രതികരിച്ചു.
ബ്രൗൺ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളോട് ക്യാമ്പസിനു പുറത്തേക്ക് പോകുന്നത് ഒഴിവാക്കാണമെന്ന് യൂണിവേഴ്സിറ്റി പ്രസിഡന്റ് ക്രിസ്റ്റീന എച്ച് പാക്സൺ നിർദേശിച്ചിട്ടുണ്ട്. ക്യാമ്പസിൻ്റെ പല ഭാഗങ്ങളും അടച്ചിരിക്കുകയാണെന്നും വെടിയുതിർത്ത പ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും ക്രിസ്റ്റീന എച്ച് വ്യക്തമാക്കി. ആക്രമണം സമൂഹത്തിൽ വലിയ ഭയത്തിനും ഉത്കണ്ഠയ്ക്കും കാരണമായിട്ടുണ്ടെന്നും ക്രിസ്റ്റീന പ്രതികരിച്ചു

