കൊച്ചി : മലയാള സിനിമാ മേഖലയേയും കേരളത്തെയാകെയും ഞെട്ടിച്ച നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ വിധി പറയും. 2017ൽ നടന്ന നടന്‍ ദീലീപ് എട്ടാം പ്രതിയായ കേസിൽ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തുപേരാണ് വിചാരണ നേരിട്ടത്. നടിയെ ഉപദ്രവിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ പള്‍സര്‍ സുനിയാണ് കേസില്‍ ഒന്നാം പ്രതി. നാളെ രാവിലെ പതിനൊന്നിനാണ് നടപടികള്‍ തുടങ്ങുക
നടിയോടുളള വ്യക്തി വിരോധത്തെത്തുടര്‍ന്ന് ബലാത്സംഗത്തിന് ക്വട്ടേഷന്‍ കൊടുത്തു എന്നാണ് ദിലീപിന് എതിരായ കേസ്. എന്നാല്‍ തന്നെ കേസില്‍ പെടുത്തിയാണെന്നും പ്രോസിക്യുഷന്‍ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയില്‍ എത്തിയതെന്നുമാണ് ദിലീപിന്റെ വാദം. കാവ്യാ മാധവനുമായുളള ദിലീപിന്‍റെ ബന്ധം അന്നത്തെ ഭാര്യയായിരുന്ന മഞ്ജു വാര്യരോട് ആക്രമിക്കപ്പെട്ട നടി പറഞ്ഞതിലുളള വൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്.
കാവ്യാ മാധവനുമായുളള ദീലീപിന്‍റെ ചാറ്റുകൾ മഞ്ജു വാര്യർ കണ്ടതാണ് സംഭവങ്ങളുടെ തുടക്കം. രാമൻ, RUK അണ്ണൻ, മീൻ, വ്യാസൻ തുടങ്ങിയ പേരുകളിലാണ് കാവ്യയുടെ ഫോൺ നമ്പരുകൾ ദിലീപ് തന്‍റെ ഫോണിൽ സേവ് ചെയ്തിരുന്നതെന്നും പ്രേസിക്യൂഷൻ കോടതിയിൽ വാദിച്ചു.
പൾസർ സുനിയാണ് പ്രതിയെന്ന് ആദ്യ ദിവസം തന്നെ പുറത്തുവന്നതോടെ ദിലീപ് സമ്മർദത്തിലായെന്നും ഇതോടെ മുഖ്യമന്ത്രിയടക്കമുളളവർക്ക് താൻ നിരപരാധിയാണ് എന്നു സൂചിപ്പിക്കുന്ന മെസേജ് ദിലീപ് അയച്ചതെന്നും പ്രോസിക്യൂഷൻ പറയുന്നു.

