ഷാർലറ്റ്: നോർത്ത് കരോലിനയിലെ ഷാർലറ്റ് കമ്മ്യൂട്ടർ ട്രെയിനിൽ നടന്ന കത്തിയാക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതിന് പിന്നാലെ 33 കാരനെതിരി കുറ്റം ചുമത്തി. നഗരത്തിലെ ട്രെയിനുകളിൽ യാത്ര ചെയ്യുകയായിരുന്ന ഒരു ഉക്രേനിയൻ അഭയാർത്ഥിക്ക് കത്തിക്കുത്തിൽ ജീവൻ നഷ്ടമായതിന് പിന്നാലെയാണ് 33 കാരൻ പ്രതിയായ രണ്ടാമത്തെ ആക്രമണമുണ്ടായത്.33 കാരനായ ഓസ്‌കാർ സോളാർസാനോയ്‌ക്കെതിരെ കൊലപാതക ശ്രമം, മാരകായുധം ഉപയോഗിച്ചുള്ള ആക്രമണം, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയടക്കം ചുമത്തിയതായി ഷാർലറ്റ്-മെക്ലെൻബർഗ് പൊലീസ് വാർത്താക്കുറിപ്പിൽ പറഞ്ഞു. ഇര കുത്തേറ്റ് ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും ഇപ്പോൾ സുഖം പ്രാപിച്ചുവരുന്നുണ്ട്. സോളാർസാനോയെ ശനിയാഴ്ച ബോണ്ട് ഇല്ലാതെ ജയിലിലടച്ചിരുന്നു. പ്രതി മുമ്പ് നാടുകടത്തപ്പെട്ടിരുന്നുവെങ്കിലും നിയമവിരുദ്ധമായി യുഎസിൽ കഴിഞ്ഞുവരികയായിരുന്നുവെന്നും ഒരു കോടതി ഫയലിംഗിൽ മജിസ്‌ട്രേറ്റ് ജഡ്ജി പറഞ്ഞു.
ഷാർലറ്റ് കമ്മ്യൂട്ടർ ട്രെയിനിൽ ഉക്രെയ്നിൽ നിന്നുള്ള 23 കാരിയായ ഒരു സ്ത്രീ കൊല്ലപ്പെട്ടതിന് നാല് മാസത്തിനു ശേഷമാണ് സോളാർസാനോ പ്രതിയായ രണ്ടാമത്തെ ആക്രമണം നടക്കുന്നത്. യുദ്ധത്തിൽ നിന്ന് രക്ഷപ്പെടാൻ യുഎസിലേക്ക് വന്ന ഐറിന സരുത്സ്കയാണ് അന്ന് കത്തിക്കുത്തേറ്റ് കൊല്ലപ്പെട്ടത്. നോർത്ത് കരോലിന സ്റ്റേറ്റ് കോടതിയിൽ സരുത്സ്കയുടെ കൊലപാതകത്തിന് ഡെക്കാർലോസ് ബ്രൗൺ ജൂനിയർ എന്ന പ്രതിക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്, കൂടാതെ ഒരു പൊതു ഗതാഗത സംവിധാനത്തിൽ മരണത്തിന് കാരണക്കാരനായി എന്ന കുറ്റത്തിനും ഇയാൾക്കെതിരെ ഫെഡറൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. യുക്രേനിയൻ സ്ത്രീയുടെ മരണം പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സഖ്യകക്ഷികൾക്കും അദ്ദേഹത്തിന്റെ മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ പ്രസ്ഥാനത്തിലെ പ്രമുഖർക്കും ഇടയിൽ രോഷം ജനിപ്പിച്ചു.
വലിയ നഗരങ്ങളിലെ നേതാക്കളും സംസ്ഥാന ഗവർണർമാരും കുറ്റകൃത്യങ്ങളിൽ നിന്നും വ്യാപകമായ നിയമവിരുദ്ധ കുടിയേറ്റത്തിൽ നിന്നും തങ്ങളുടെ താമസക്കാരെ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്നുവെന്നും അതിനാൽ ഫെഡറൽ ഇടപെടൽ ആവശ്യമായിരുന്നു എന്നും പലരും ഈ കേസിനെ വിമർശിച്ചു. ഇതോടെ, നവംബറിൽ, ട്രംപ് ഭരണകൂടം ഷാർലറ്റിൽ കുടിയേറ്റ നിയന്ത്രണങ്ങൾ വർദ്ധിപ്പിച്ചു. പിന്നാലെയാണ് കഴിഞ്ഞദിവസത്തെ ആക്രമണമുണ്ടായത്.

