വാഷിങ്‌ടൻ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഫിഫ സമാധാന പുരസ്‌കാരം. യുഎസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലുമായി അടുത്ത വർഷം ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കുന്ന ഫുട്ബോൾ ലോകകപ്പിന്റെ നറുക്കെടുപ്പ് നടക്കുന്ന വാഷിങ്ടനിലെ കെന്നഡി സെന്ററിൽ വച്ചാണ് ട്രംപിന് പുരസ്‌കാരം നൽകിയത്. ട്രംപിന്റെ അടുത്ത സുഹൃത്തുകൂടിയായ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയാണ് പുരസ്കാരം സമ്മാനിച്ചത്. ഫിഫ ചരിത്രത്തിലാദ്യമായാണ് സമാധാന പുരസ്കാരം ഏർപ്പെടുത്തുന്നത്.
ലോകത്തെ കൈകളിൽ താങ്ങിനിർത്തുന്നതായി ചിത്രീകരിക്കുന്ന, ട്രംപിന്റെ പേര് ആലേഖനം ചെയ്ത സ്വർണ ട്രോഫിയും മെഡലുമാണ് സമ്മാനിച്ചത്. ഗാസ സമാധാനക്കരാറിനു നേതൃത്വം നൽകിയത് ഉൾപ്പെടെയുള്ളവ പരിഗണിച്ചാണു പുരസ്കാരവും മെഡലും സമ്മാനിക്കുന്നതെന്ന് ഇൻഫന്റീനോ പറഞ്ഞു. ഇതു ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിലൊന്നാണെന്ന് ട്രംപ് പറഞ്ഞു.
നൊബേൽ സമാധാന പുരസ്കാരത്തിനായി പരസ്യ പ്രചാരണം നടത്തിയിരുന്ന ട്രംപിന്, ഫിഫ പുതുതായി ഏർപ്പെടുത്തിയ ഈ പുരസ്കാരം നേടാൻ വലിയ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നു. ഗാസയിൽ വെടിനിർത്തലിന് മധ്യസ്ഥത വഹിച്ച ട്രംപിന് നൊബേൽ പുരസ്കാരം ലഭിക്കേണ്ടതായിരുന്നുവെന്ന് ഫിഫ പ്രസിഡന്റ് ജിയാന്നി ഇൻഫന്റീനോ മുൻപ് പറഞ്ഞിരുന്നു.

