കരാക്കസ് : വെനസ്വേലയെ ലക്ഷ്യമിട്ടുള്ള കടന്നാക്രമണം ശക്തമാക്കി അമേരിക്ക. വെനസ്വേലയ്‌ക്ക് ചുറ്റുമുള്ള വ്യോമമേഖല പൂർണമായും അടയ്‌ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മയക്കുമരുന്ന് വ്യാപാരികളെയും മനുഷ്യക്കടത്തുകാരെയും ലക്ഷ്യമിട്ടാണ് തന്റെ നീക്കമെന്ന് ട്രംപ് പറയുന്നുണ്ടെങ്കിലും വെനസ്വേലയെ കൂടുതൽ സമ്മർദത്തിലാക്കുകയാണ് യുഎസ് നീക്കം. അമേരിക്കയുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി വെനസ്വേല രംഗത്തെത്തി.
സാധാരണനിലയിൽ അതതു രാജ്യങ്ങളാണ് വ്യോമമേഖല അടച്ചതായി പ്രഖ്യാപിക്കുക. ഇവിടെ വെനസ്വേലയ്‌ക്ക് ചുറ്റുമുള്ള വ്യോമമേഖല അടയ്‌ക്കുമെന്ന് പ്രഖ്യാപിച്ചത് ട്രംപാണ്. വെനസ്വേലയ്ക്കു മുകളിലൂടെ പറക്കുന്നത് അപകടകരമാണെന്ന് കഴിഞ്ഞയാഴ്ച അമേരിക്കൻ വിമാനക്കമ്പനികൾക്ക് യുഎസ് ഫെഡറൽ ഏവിയേഷൻ മുന്നറിയിപ്പു നൽകിയിരുന്നു. ഇതേത്തുടർന്ന് സർവീസ് നിർത്തിയ ആറ് പ്രമുഖ വ്യോമയാന കമ്പനികളുടെ അംഗീകാരം വെനസ്വേല പിൻവലിക്കുകയും ചെയ്തു. വെനസ്വേലയുടെ വ്യോമമേഖലയിലെ പരമാധികാരത്തിൻമേലുള്ള കടന്നുകയറ്റമാണ് യുഎസ് നടപടിയെന്ന് വെനസ്വേലൻ വിദേശമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

