ന്യൂയോർക്ക് : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം താനാണ് തടഞ്ഞതെന്ന അവകാശവാദം ആവർത്തിക്കുന്നത് തുടർന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. 350 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇരുരാജ്യങ്ങളുടേയും സംഘർഷം താൻ പരിഹരിച്ചതെന്നും ട്രംപ് പറഞ്ഞു. സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പങ്കെടുത്ത യുഎസ്-സൗദി നിക്ഷേപ ഫോറത്തിൽ സംസാരിക്കവേയാണ് ഇന്ത്യ നിരന്തരം നിഷേധിച്ചുകൊണ്ടിരിക്കുന്ന അവകാശവാദം ട്രംപ് ആവർത്തിച്ചത്.
താൻ തീരുവകൂട്ടുമെന്ന് പറഞ്ഞപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി “ഞങ്ങൾ യുദ്ധത്തിലേക്ക് പോകില്ല” എന്ന് പറയാൻ തന്നെ വിളിച്ചിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ഈ അവകാശവാദം ട്രംപ് 60 തവണയിൽ കൂടുതൽ ആവർത്തിച്ചിട്ടുണ്ട്.“… തർക്കങ്ങൾ പരിഹരിക്കുന്നതിൽ ഞാൻ മിടുക്കനാണ്, ഞാൻ എപ്പോഴും അങ്ങനെ ചെയ്തിട്ടുണ്ട്. വർഷങ്ങളായി, ഇതിനുമുമ്പ് പോലും ഞാൻ അത് നന്നായി ചെയ്തിട്ടുണ്ട്. വ്യത്യസ്ത യുദ്ധങ്ങളെക്കുറിച്ചാണ് ഞാൻ സംസാരിച്ചത്… ഇന്ത്യ, പാകിസ്ഥാൻ… ട്രംപ് ബുധനാഴ്ച പറഞ്ഞു. ആണവായുധങ്ങളുള്ള രണ്ട് അയൽക്കാരോടും യുദ്ധത്തിലേക്ക് പോയാൽ, ഞാൻ ഓരോ രാജ്യത്തിനും 350 ശതമാനം തീരുവ ചുമത്തുമെന്ന് പറഞ്ഞു. അമേരിക്കയുമായി ഇനി വ്യാപാരം വേണ്ട എന്നും പറഞ്ഞതായി ട്രംപ് പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും അത് ചെയ്യരുതെന്ന് തന്നോട് പറഞ്ഞെന്നും ട്രംപ് അവകാശപ്പെട്ടു. “ഇപ്പോൾ, മറ്റൊരു പ്രസിഡന്റും അത് ചെയ്യില്ലായിരുന്നു… ഈ യുദ്ധങ്ങളെല്ലാം പരിഹരിക്കാൻ ഞാൻ താരിഫുകൾ ഉപയോഗിച്ചു, എല്ലാം അല്ല. എട്ടിൽ അഞ്ചെണ്ണം സമ്പദ്‌വ്യവസ്ഥ, വ്യാപാരം, താരിഫ് എന്നിവ കാരണം പരിഹരിച്ചു,” ട്രംപ് പറഞ്ഞു. “ഞാൻ ഇത് ചെയ്തു.” വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസിന് മുന്നിൽ വെച്ച്, ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചതിന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തന്നെ വിളിച്ച് നന്ദി പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
26 സാധാരണക്കാരുടെ മരണത്തിന് കാരണമായ പഹൽഗാം ആക്രമണത്തിന് പ്രതികാരമായി പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് മെയ് 7 ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചു. രണ്ട് സൈന്യങ്ങളുടെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) തമ്മിലുള്ള നേരിട്ടുള്ള ചർച്ചകളെത്തുടർന്ന് മെയ് 10 ന് പാകിസ്ഥാനുമായുള്ള സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ധാരണയിലെത്തിയെന്നും ഇന്ത്യ വാദിക്കുന്നു

