Sunday, December 7, 2025
HomeAmericaഅമേരിക്കയും ട്രംപിനെയും വിശ്വാസം: നിക്ഷേപ തുക ഉയർത്തി സൗദി അറേബ്യ

അമേരിക്കയും ട്രംപിനെയും വിശ്വാസം: നിക്ഷേപ തുക ഉയർത്തി സൗദി അറേബ്യ

വാഷിങ്ടൺ: അമേരിക്കയിൽ ലക്ഷം കോടി ഡോളറിന്റെ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ 60,000 കോടി ഡോളറിന്റ നിക്ഷേപമാണ് സൗദി വാഗ്ദാനം ചെയ്തിരുന്നത്. ഇതാണ് ഒരു ലക്ഷമായി വർധിപ്പിക്കുന്നത്.

ഇരു രാജ്യങ്ങളും തമ്മിലെ ബന്ധത്തിൽ മഹത്തായ അധ്യായമാണ് കൂടിക്കാഴ്ചയെന്ന് മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. അബ്രഹാം ഉടമ്പടിയിൽ ചേരുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഉടമ്പടിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നുവെന്നും അതോടൊപ്പം ഫലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്ര പരിഹാരത്തിലേക്ക് വ്യക്തമായ പാതയുണ്ടെന്ന് ഉറപ്പുവേണമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തിൽ ട്രംപുമായി ആരോഗ്യകരമായ കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുരാജ്യങ്ങളും തമ്മിലെ പ്രതിരോധ കരാറിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.

വൈറ്റ് ഹൗസിൽ സൈനിക ബഹുമതികളോടുകൂടിയുള്ള ഔപചാരികമായ വൻ വരവേൽപാണ് സൗദി രാജകുമാരന് നൽകിയത്. എഫ്-35 യുദ്ധ വിമാനങ്ങൾ വാങ്ങുന്നതുൾപ്പെടെ പ്രതിരോധ, വ്യാപാര, ഊർജ മേഖലകളുമായി ബന്ധപ്പെട്ട വൻകിട ഇടപാടുകളുണ്ടാവുമെന്ന് ഏറക്കുറെ ഉറപ്പായ ഈ ദ്വിദിന സന്ദർശനത്തെ ലോകം വളരെ പ്രാധാന്യപൂർവമാണ് ഉറ്റുനോക്കുന്നത്.

സൗദി, അമേരിക്കൻ പതാകകൾ നിറഞ്ഞ് പാറിക്കളിക്കുന്ന വൈറ്റ് ഹൗസിന്റെ സൗത്ത് ലോണിൽ കുതിര സേനയുൾപ്പെടെ എല്ലാ സൈനിക വിഭാഗങ്ങളും അണിനിരന്ന് പ്രൗഢ ഗംഭീരവും രാജകീയവുമായ സ്വീകരണം ഒരുക്കി. വൈറ്റ് ഹൗസിന്റെ സൗത്ത് പോർട്ടിക്കോയുടെ ഗേറ്റിന് അരികെ സൗദി പാരമ്പര്യ വേഷമണിഞ്ഞ് കറുത്ത ഗൗണിൽ വന്നിറങ്ങിയ കിരീടാവകാശിയെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഹസ്തദാനം ചെയ്ത് ഊഷ്മളമായി വരവേറ്റു. അതിനു ശേഷം വൈറ്റ് ഹൗസിന് ഉള്ളിലേക്ക് പോയ ഇരുവരും ഒട്ടും സമയം കളയാതെ നിശ്ചയിക്കപ്പെട്ട കാര്യപരിപാടികളിലേക്ക് നീങ്ങി.

സന്ദർശനത്തിന്റെ ആദ്യ ദിനമായ ചൊവ്വാഴ്ച വൈറ്റ് ഹൗസ് കേന്ദ്രീകരിച്ചുള്ള പരിപാടികളാണ് നടക്കുന്നത്. ഉച്ചയോടെ ഓവൽ ഓഫിസിൽ ഇരു നേതാക്കളും വിശദമായ കൂടിക്കാഴ്ച നടത്തി. പ്രതിരോധ സഹകരണം, പ്രാദേശിക സ്ഥിരത, സമാധാന പ്രക്രിയ, ഗസ്സയെ സാധാരണ നിലയിലേക്ക് കൊണ്ടുവരൽ, സാമ്പത്തിക, സാങ്കേതിക ബന്ധങ്ങൾ (എ.ഐ, ആണവോർജം) എന്നിവ സംബന്ധിച്ച പ്രധാന ചർച്ചകളാണ് നടക്കുന്നത്. ഉച്ചഭക്ഷണത്തിന് ശേഷം കാബിനറ്റ് റൂമിൽ യു.എസ്, സൗദി ഉന്നത ഉദ്യോഗസ്ഥരുമായുള്ള ഉന്നതതല ചർച്ചകൾ തുടരും.

ഉച്ചക്ക് ശേഷം വ്യാപാരം, സുരക്ഷ, സാങ്കേതികവിദ്യ എന്നീ വിഷയങ്ങളിൽ നിരവധി ഉഭയകക്ഷി കരാറുകൾ ഒപ്പുവെക്കും. 48 എഫ്-35 ഫൈറ്റർ ജെറ്റുകൾ സൗദി വാങ്ങുന്നത് സംബന്ധിച്ച കരാറും ഇതിൽ ഉൾപ്പെടും എന്ന് കരുതുന്നു. വൈകീട്ട് 6.30ഓടെ വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂമിൽ കിരീടാവകാശിയോടുള്ള ആദരസൂചകമായി ട്രംപ് വിശിഷ്ടമായ അത്താഴവിരുന്ന് ഒരുക്കും.

രണ്ടാം ദിനമായ ബുധനാഴ്ച സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും യു.എസ് സെനറ്റിലെയും പ്രതിനിധിസഭയിലെയും നേതാക്കളുമായി ഇടപെടുന്നതിലും സന്ദർശന പരിപാടികൾ ശ്രദ്ധ കേന്ദ്രീകരിക്കും. ജോൺ എഫ്. കെന്നഡി സന്റെറിൽ സൗദി-അമേരിക്കൻ നിക്ഷേപ സമ്മേളനം ഇരു നേതാക്കളുടെയും നേതൃത്വത്തിൽ നടക്കും. യു.എസിലെ എ.ഐ, സാങ്കേതിക വിദ്യ മേഖലകളിൽ ഒരു ലക്ഷം കോടി ഡോളറിന്റെ സൗദിയുടെ നിക്ഷേപ പദ്ധതികൾ ഈ സമ്മേളനത്തിൽ പ്രഖ്യാപിക്കും. തുടർന്ന് കാപ്പിറ്റോൾ ഹില്ലിൽ യു.എസ് കോൺഗ്രസ് അംഗങ്ങളുടെ യോഗത്തിൽ സംബന്ധിക്കും. തന്ത്രപരമായ പങ്കാളിത്തം, സുരക്ഷ ആശങ്കകൾ, പ്രാദേശിക നയം എന്നിവ ചർച്ചചെയ്യും. യു.എസ് എ.ഐ മേഖലയിലെ ഔദ്യോഗിക പ്രതിനിധികളും സാങ്കേതിക വിദഗ്ധരുമായുള്ള കൂടിക്കാഴ്ചയാണ് അവസാന പരിപാടി.

2017ൽ വാഷിങ്ടൺ ഡി.സിയിലേക്ക് നടത്തിയ ആദ്യ സന്ദർശനത്തിന് എട്ട് വർഷത്തിന് ശേഷമാണ് ഡോണൾഡ് ട്രംപ് യു.എസ് പ്രസിഡൻറായ ശേഷമുള്ള സൗദി കിരീടാവകാശിയുടെ രണ്ടാമത്തെ ഈ സന്ദർശനം. സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളിൽ സുപ്രധാന വഴിത്തിരിവായിരിക്കുമെന്നാണ് പൊതുവായ വിലയിരുത്തൽ.

പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്താനും എഫ്-35 യുദ്ധവിമാനങ്ങളുടെയും മറ്റു നൂതന പ്രതിരോധ സംവിധാനങ്ങളുടെയും വിതരണം ഉൾപ്പെടെ പ്രാദേശിക സുരക്ഷയിൽ സഹകരണം വികസിപ്പിക്കുകയുമാണ് പ്രധാന ലക്ഷ്യം. ലോക്ക്ഹീഡ് മാർട്ടിൻ കമ്പനി വികസിപ്പിച്ച എഫ്-35 ഫൈറ്റർ ജെറ്റുകൾ സൗദിക്ക് നൽകുന്നത് ട്രംപ് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments