വാഷിംഗ്ടൺ : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ ശക്തിപ്പെടുത്താന്‍ യുഎസ് തയ്യാറാക്കിയ പ്രമേയത്തിന് അംഗീകാരം നല്‍കി യുഎന്‍ സുരക്ഷാ കൗണ്‍സില്‍. ഗാസയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നതും പലസ്തീന് സ്വതന്ത്ര രാഷ്ട്രത്തിലേക്കുള്ള പാതയും ഇതുറപ്പിക്കുന്നു. തിങ്കളാഴ്ചയാണ് യുഎസ് പ്രമേയത്തിന് അനുകൂല വോട്ടെടുപ്പ് നടന്നത്. റഷ്യയും ചൈനയും മാത്രമാണ് വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നുള്ളൂ, പക്ഷേ വീറ്റോകളൊന്നുമില്ല.
പ്രമേയം അംഗീകരിച്ച വോട്ടെടുപ്പിന് ശേഷം യുഎസ് ഇതിനെ ‘ചരിത്രപരം’ എന്നാണ് വിശേഷിപ്പിച്ചത്. ‘ഇന്നത്തെ പ്രമേയം ഗാസയെ അഭിവൃദ്ധിപ്പെടുത്താനും ഇസ്രായേലിന് സുരക്ഷിതമായി ജീവിക്കാന്‍ അനുവദിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാനും സഹായിക്കുന്ന മറ്റൊരു സുപ്രധാന ചുവടുവയ്പ്പാണ്’- യുഎന്നിലെ യുഎസ് അംബാസഡര്‍ മൈക്ക് വാള്‍ട്ട്‌സ് പറഞ്ഞു.2023 ഒക്ടോബര്‍ 7-ന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് ആരംഭിച്ച രണ്ട് വര്‍ഷത്തെ പോരാട്ടത്തിന് ശേഷം ഗാസ മുനമ്പ് വലിയതോതില്‍ തകര്‍ന്നിരിക്കുകയാണ്. അതിര്‍ത്തി പ്രദേശങ്ങള്‍ സുരക്ഷിതമാക്കുന്നതിനും ഗാസ മുനമ്പിനെ സൈനികവല്‍ക്കരിക്കുന്നതിനും സഹായിക്കുന്നതിന് ഇസ്രായേലുമായും ഈജിപ്തുമായും പുതുതായി പരിശീലനം ലഭിച്ച പലസ്തീന്‍ പൊലീസുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു അന്താരാഷ്ട്ര സ്ഥിരത സേന (ISF) രൂപീകരിക്കുന്നതിന് സമാധാന പദ്ധതി അംഗീകാരം നല്‍കുന്നു.
അതേസമയം, യുഎസ് പ്രമേയത്തിനെതിരെ ഹമാസും പലസ്തീനിലെ മറ്റ് ചില സംഘങ്ങളും മുന്നറിയിപ്പുമായി രംഗത്ത് എത്തി. ഇത് തങ്ങളുടെ മേല്‍ രാജ്യാന്തര നയം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണെന്നാണ് അവരുടെ വാദം. തങ്ങളുടെ കാര്യങ്ങള്‍ നിശ്ചയിക്കാന്‍ തങ്ങള്‍ക്ക് ശേഷിയുണ്ടെന്നും പ്രമേയം ഇസ്രയേലിന് അനുകൂലമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. പ്രമേയ പ്രകാരം രൂപീകരിക്കുന്ന സമാധാന സേനയില്‍ ഇസ്രയേല്‍ ഉണ്ടാകരുതെന്നും അവര്‍ നിര്‍ദ്ദേശിക്കുന്നു.

