മോസ്കോയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിനായി ഇന്ത്യ ഒക്ടോബർ മാസത്തിൽ 2.5 ബില്യൺ യൂറോ ചെലവഴിച്ചതായി യൂറോപ്യൻ ഊർജ ഗവേഷണ സ്ഥാപനമായ Centre for Research on Energy and Clean Air (CREA) റിപ്പോർട്ട് ചെയ്യുന്നു. സെപ്റ്റംബർ മാസത്തിലും ഇതേ തുകയാണ് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങലിന് നൽകിയിരുന്നത്.
ചൈനയ്ക്ക് പിന്നാലെ, റഷ്യൻ ഇന്ധനങ്ങളുടെ രണ്ടാമത്തെ വലിയ ഉപഭോക്താവായി ഇന്ത്യ ഒക്ടോബറിലും തുടർന്നിരുന്നു.ഒക്ടോബർ 22-ന് റഷ്യയിലെ പ്രമുഖ എണ്ണ ഉത്പാദക കമ്പനികളായ റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നിവയ്ക്ക് നേരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചതിനെ തുടർന്ന് റിലയൻസ്, HPCL-Mittal Energy, മംഗലൂരു റിഫൈനറി എന്നിവ താൽക്കാലികമായി റഷ്യൻ ക്രൂഡ് ഇറക്കുമതി നിർത്തിയിരുന്നു.
ഒക്ടോബറിൽ റഷ്യ 60 മില്ല്യൺ ബാരൽ ക്രൂഡ് കയറ്റി അയച്ചപ്പോൾ, അതിൽ 45 മില്ല്യൺ ബാരൽ റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നി കമ്പനിയുടേതായിരുന്നു.2022-ൽ യുക്രെയ്ൻ യുദ്ധം തുടങ്ങി പാശ്ചാത്യ രാജ്യങ്ങൾ ഉപരോധങ്ങൾ ഏർപ്പെടുത്തിയതോടെ റഷ്യൻ എണ്ണയ്ക്ക് വലിയ വിലക്കിഴിവാണ് ഉണ്ടായത്. ഇതിനെ തുടർന്ന്, ഇന്ത്യൻ ഇറക്കുമതി 40 ശതമാനം വരെ ഉയർന്നിരുന്നു.
സെപ്റ്റംബറിൽ ഇന്ത്യയുടെ മൊത്തം ചെലവ് 3.6 ബില്യൺ യൂറോ ആയിരുന്നു. ഒക്ടോബറിൽ റഷ്യൻ ക്രൂഡ് ഇറക്കുമതി 11% ഉയർന്നു. സ്വകാര്യ റിഫൈനറികളാണ് കൂടുതലും ഇറക്കുമതി ചെയ്തത്. സർക്കാർ റിഫൈനറികളുടെ വാങ്ങലും കഴിഞ്ഞ മാസത്തെക്കാൾ കുത്തനെ വർധിച്ചിരുന്നു.ഗുജറാത്തിലെ റോസ്നെഫ്റ്റ് ഉടമസ്ഥതയിലുള്ള വടിനാർ റിഫൈനറി ഒക്ടോബറിൽ 90% ഉൽപാദന ശേഷിയിലെത്തിയിരുന്നു.
റഷ്യയിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതി 32% വർധിച്ച് യുദ്ധാനന്തര കാലത്തെ പരമാവധി നിലയിലും എത്തി. എന്നാൽ റിഫൈനറിയുടെ ഉൽപ്പന്ന കയറ്റുമതി കഴിഞ്ഞ വർഷത്തേക്കാൾ 47% കുറഞ്ഞു. ഒക്ടോബറിൽ റഷ്യയുടെ ക്രൂഡ് ഓയിലിന് ലഭിച്ചിരുന്ന വിലക്കിഴിവ് മുൻമാസത്തേക്കാൾ 4% കുറഞ്ഞ്, ബ്രെന്റ് ഓയിലിനേക്കാൾ ശരാശരി 4.92 ഡോളർ കുറഞ്ഞ നിലയിലായിരുന്നു.

