വാഷിംഗ്ടണ്‍: സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് ഈ ആഴ്ച വൈറ്റ് ഹൗസിൽ സ്റ്റേറ്റ് സന്ദർശനത്തിന്‍റെ എല്ലാ ആഡംബരങ്ങളോടും കൂടിയുള്ള സ്വീകരണം നൽകാൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പദ്ധതിയിടുന്നു. രാവിലെ ഒരു സ്വീകരണ ചടങ്ങും വൈകുന്നേരം ഔദ്യോഗിക അത്താഴ വിരുന്നും ഇതിൽ ഉൾപ്പെടും.“നമ്മൾ കൂടിക്കാഴ്ച നടത്തുന്നതിലും അപ്പുറമാണ് ചെയ്യുന്നത്,” ട്രംപ് വാരാന്ത്യത്തിനായി ഫ്ലോറിഡയിലേക്ക് പറക്കുന്നതിനിടെ വെള്ളിയാഴ്ച പറഞ്ഞു. “നമ്മൾ സൗദി അറേബ്യയെ, കിരീടാവകാശിയെ ആദരിക്കുകയാണ്” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സൗദി അറേബ്യയുടെ രാഷ്ട്രത്തലവൻ അല്ലാത്തതിനാൽ, ഈ സന്ദർശനത്തെ ഒരു ഔദ്യോഗിക സ്റ്റേറ്റ് സന്ദർശനമായി കാണാൻ കഴിയില്ല. അദ്ദേഹത്തിന്‍റെ 89 വയസുള്ള പിതാവ് സൽമാൻ രാജാവാണ് നിലവിൽ രാഷ്ട്രത്തലവൻ. എന്നാൽ രാജ്യം ഭരിക്കുന്നതിന്‍റെ മിക്കവാറും എല്ലാ ദൈനംദിന ഉത്തരവാദിത്തങ്ങളും കിരീടാവകാശി ഏറ്റെടുത്തിട്ടുണ്ട്. രാജ്യത്തിന്‍റെ നേതാവെന്ന നിലയിൽ ഉച്ചകോടികളിലും മറ്റ് നയതന്ത്രപരമായ പരിപാടികളിലും അദ്ദേഹം പങ്കെടുക്കാറുണ്ട്.
ചൊവ്വാഴ്ച നടക്കുന്ന കൂടിക്കാഴ്ച, ഏഴ് വർഷത്തിലേറെയായി കിരീടാവകാശി ബിൻ സൽമാൻ വൈറ്റ് ഹൗസിൽ നടത്തുന്ന ആദ്യ സന്ദർശനമായിരിക്കും. സൗദിയുടെ യഥാർത്ഥ ഭരണാധികാരിയുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ ട്രംപ് ശ്രമിക്കുന്നത്, അദ്ദേഹം ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാൻ തീരുമാനിക്കുമെന്ന പ്രതീക്ഷയിലാണ്. അത് പ്രസിഡന്‍റിന്‍റെ പ്രധാന നേട്ടമായ എബ്രഹാം ഉടമ്പടിക്ക് (ഒരു വലിയ മുന്നേറ്റമായിരിക്കും.

