ന്യൂഡൽഹി: രാജ്യത്തെ 140 കോടി ജനങ്ങൾക്കായി പുതിയ ആധാർ ആപ്പ് അവതരിപ്പിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ആധാര്‍ ആപ്പ് ലഭ്യമാകുന്നതോടെ ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി എല്ലായിടത്തും കൊണ്ടുപോകേണ്ട ആവശ്യമില്ല. നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർഎന്നിവിടങ്ങളിൽ നിന്ന് ഈ സൗജന്യ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം.പുതിയ ആധാര്‍ ആപ്പില്‍ പുത്തന്‍ ഫീച്ചറുകള്‍, മെച്ചപ്പെടുത്തിയ സുരക്ഷ, എളുപ്പത്തിലുള്ള ആക്സസ്, പൂര്‍ണ്ണമായും പേപ്പര്‍ രഹിത അനുഭവം എന്നിവ ഉള്‍പ്പെടും. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് പുതിയ ആധാര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ഒരു ലിങ്ക് ഉള്‍പ്പെടെ ആധാറിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്.
ഫേസ് ഡിറ്റക്ഷന്‍ സങ്കേതിക വിദ്യ ഉള്‍പ്പെടെ ബയോമെട്രിക് ലോക് സൗകര്യങ്ങളും, ക്യൂആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള ഷെയറിങ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ഉപയോക്താവിന്റെ സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തുന്ന സാങ്കേതിക സുരക്ഷയോടെയാണ് ആപ്പ് തയ്യാറാക്കിയത്. ഒരു മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പിലൂടെ കുടുംബത്തിലെ അഞ്ച് പേരുടെ ആധാര്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. എന്നാല്‍ എല്ലാ കാര്‍ഡും ഒരേ ഫോണ്‍ നമ്പറിലായിരിക്കണം രജിസ്റ്റര്‍ ചെയ്തിരിക്കേണ്ടത്.
ബാങ്കുകൾ, സർക്കാർ ഓഫീസുകൾ, സർവീസ് സെന്ററുകൾ എന്നിവിടങ്ങളിൽ പെട്ടെന്നുള്ള, പേപ്പർലെസ് വെരിഫിക്കേഷനുകൾക്കായി ആധാർ ക്യുആർ കോഡുകൾ ജനറേറ്റ് ചെയ്ത്, സ്കാൻ ചെയ്യാൻ സാധിക്കും. ഇന്റര്‍നെറ്റ് കണക്ഷൻ ഇല്ലാതെ തന്നെ ആപ്പിലെ ആധാര്‍ കാര്‍ഡ് ഉപയോഗിക്കാം. ആധാര്‍ ഉപയോഗം ട്രാക്ക് ചെയ്യാനുള്ള അവസരമുണ്ട്

