ദില്ലി: ദില്ലിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് പുറത്ത് സ്ഫോടനം നടന്ന പശ്ചാത്തലത്തിൽ പാകിസ്ഥാൻ സുരക്ഷാ ജാഗ്രത അഭൂതപൂർവമായ നിലയിലേക്ക് ഉയർത്തിതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണത്തിനോ അല്ലെങ്കിൽ അതിർത്തി കടന്നുള്ള സംഘർഷങ്ങൾക്കോ സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് മുന്നറിയിപ്പുകളെ തുടർന്ന് രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളിലും എയർഫീൽഡുകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചതായി സിഎൻഎൻ-ന്യൂസ്18 റിപ്പോർട്ട് ചെയ്യുന്നു.
സൈന്യം അതീവ ജാഗ്രതയിൽ- നിലവിലെ സാഹചര്യം അസ്ഥിരമായി തുടരുന്നതിനാൽ കരസേന, നാവികസേന, വ്യോമസേന എന്നിവയുൾപ്പെടെയുള്ള പാകിസ്ഥാൻ സായുധ സേനയെ അതീവ ജാഗ്രതയിൽ നിർത്തിയിരിക്കുകയാണ് എന്ന് വൃത്തങ്ങൾ അറിയിച്ചു. സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ഏത് സാഹചര്യങ്ങളെയും നേരിടാൻ തയാറെടുക്കാനും പാകിസ്ഥാന്‍റെ സെൻട്രൽ കമാൻഡ് എല്ലാ സൈനിക വിഭാഗങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കുന്നതിനൊപ്പം, പാകിസ്ഥാൻ വ്യോമസേനയോട് മുൻനിര താവളങ്ങളിൽ നിന്നുള്ള ജെറ്റുകൾ ഉടനടി പറന്നുയരാൻ തയാറാക്കി നിർത്താനും ഉത്തരവിട്ടിട്ടുണ്ട്. പ്രത്യേകിച്ച് ദില്ലിയിലെ സമീപകാല ഭീകര ഗൂഢാലോചന കണക്കിലെടുക്കുമ്പോൾ, ഇന്ത്യയിൽ നിന്നുള്ള മുൻകൂർ പ്രഹരമോ മറ്റ് തരത്തിലുള്ള പ്രത്യാക്രമണമോ ഉണ്ടാകുമോ എന്ന ആശങ്കയെ തുടർന്നാണ് ഈ നടപടികളെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

