വാഷിങ്ടൺ: യു.എസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയതുമായ അടച്ചുപൂട്ടൽ 36-ാം ദിവസത്തിലേക്ക് കടന്നിരിക്കെ, ഷട്ട്ഡൗൺ അവസാനിപ്പിക്കുന്നതിനുള്ള കരാറിൽ എത്തിനായില്ലെങ്കിൽ വെള്ളിയാഴ്ച മുതൽ 40 പ്രധാന വിമാനത്താവളങ്ങളിലെ 10ശതമാനം വിമാന സർവിസുകൾ വെട്ടിക്കുറക്കുമെന്ന് യു.എസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫി.അടച്ചുപൂട്ടൽ മൂലം എയർ ട്രാഫിക് കൺട്രോളർമാർ അടക്കം പതിനായിരക്കണക്കിനു പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്.
13,000 എയർ ട്രാഫിക് കൺട്രോളർമാരും 50,000 ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ ഏജന്റുമാരും ശമ്പളമില്ലാതെ നിർബന്ധിതാവസ്ഥയിൽ ജോലി ചെയ്യുകയാണ്. ഇത് ജീവനക്കാരുടെ ക്ഷാമം വഷളാക്കുകയും വ്യാപകമായ വിമാന കാലതാമസത്തിനും വിമാനത്താവള സുരക്ഷാ പരിശോധകൾ നീട്ടുന്നതിനും കാരണമാവുകയും ചെയ്തു.
40 വിമാനത്താവളങ്ങളുടെ പേര് സർക്കാർ പറഞ്ഞിട്ടില്ലെങ്കിലും ന്യൂയോർക്ക് സിറ്റി, വാഷിങ്ടൺ ഡി.സി., ചിക്കാഗോ, അറ്റ്ലാന്റ, ലോസ് ഏഞ്ചൽസ്, ഡള്ളാസ് എന്നിവയുൾപ്പെടെ ഏറ്റവും തിരക്കേറിയ 30 വിമാനത്താവളങ്ങളെ ഈ വെട്ടിക്കുറക്കൽ ബാധിക്കുമെന്ന് കരുതുന്നു. ഇത് 1,800 വിമാനങ്ങളും 268,000ത്തിലധികം എയർലൈൻ സീറ്റുകളും കുറക്കുമെന്ന് ഏവിയേഷൻ അനലിറ്റിക്സ് സ്ഥാപനമായ ‘സിറിയം’ പറഞ്ഞു.
ശമ്പളമില്ലാതെ ജോലി ചെയ്യുന്ന എയർ ട്രാഫിക് കൺട്രോളർമാരുടെ സമ്മർദം കുറക്കുക എന്നതാണ് ഈ നീക്കത്തിലുടെ യു.എസ് അധികൃതർ ലക്ഷ്യമിടുന്നത്. വെള്ളിയാഴ്ചക്കു ശേഷം കൂടുതൽ വിമാന ഗതാഗത പ്രശ്നങ്ങൾ ഉയർന്നുവന്നാൽ കൂടുതൽ വിമാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പ് നൽകി.ഫണ്ടിങ് ബില്ലിനെച്ചൊല്ലി കോൺഗ്രസിൽ റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകളും തർക്കം തുടരുകയാണ്. തൊഴിലാളികളുടെ ആരോഗ്യ ഇൻഷുറൻസ് സബ്‌സിഡികൾ നീട്ടാത്ത ഒരു പദ്ധതിയും അംഗീകരിക്കില്ലെന്ന് ഡെമോക്രാറ്റുകൾ ഉറച്ചുനിൽക്കുന്നു. അതേസമയം റിപ്പബ്ലിക്കൻമാർ അത് നിരസിക്കുകയുമാണ്.ഒക്ടോബർ 1ന് ആരംഭിച്ച അടച്ചുപൂട്ടലിൽ താഴ്ന്ന വരുമാനക്കാരായ നിരവധി അമേരിക്കക്കാർക്ക് ഭക്ഷ്യസഹായം നഷ്ടപ്പെടുത്തുകയും നിരവധി സർക്കാർ സേവനങ്ങൾ ഇല്ലാതാക്കുകയും ഏകദേശം 750,000 ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടുന്നതിലേക്ക് നയിക്കുകയും ചെയ്തു.

