തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ തുടർനടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് കേന്ദ്രത്തിന് അയക്കാത്തതിൽ സിപിഐക്ക് അതൃപ്‌തി. രാഷ്ട്രീയ തീരുമാനം എടുത്തിട്ടും കത്ത് അയക്കാൻ വൈകുന്നതിലാണ് അമർഷം. സാങ്കേതിക വാദങ്ങൾ നിരത്തിയാണ് വിദ്യാഭ്യാസ വകുപ്പ് കത്ത് അയക്കാൻ വൈകുന്നത്. വിഷയം മന്ത്രിസഭാ യോഗത്തിൽ സിപിഐ ഉന്നയിക്കാൻ സാധ്യതയുണ്ട്.
എസ്എസ്കെ ഫണ്ടിന്‍റെ ആദ്യ ഗഡു ഇന്നലെ ലഭിച്ചിരുന്നു. തടഞ്ഞുവെച്ചിരുന്ന 92.41 കോടി രൂപയാണ് കേരളത്തിന് ലഭിച്ചിത്. രണ്ടും മൂന്നും ഗഡു പിന്നാലെ ലഭിക്കും എന്നാണ് വിവരം.പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതിന് പിന്നാലെയാണ് നേട്ടം. തുടർനടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് വൈകിപ്പിച്ചതും ഫണ്ട് കിട്ടാൻ കാരണമായിരുന്നു. കരാറിൽ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ട് പോയെങ്കിലും കേന്ദ്രത്തിന് കത്ത് അയച്ചിരുന്നില്ല. നിലവില്‍ കത്ത് വൈകിപ്പിച്ചത് നേട്ടമായിരിക്കുകയാണ്. എന്നാല്‍ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതിലെ കാര്യത്തില്‍ സംശയങ്ങൾ നിലനില്‍ക്കുന്നുണ്ട്.
ഫണ്ട് കിട്ടിയതോടെ സിപിഐക്കും വിഷയത്തില്‍ കടുത്ത എതിർപ്പ് പ്രകടിപ്പിക്കാന്‍ ആകില്ല. കത്ത് അയക്കാൻ തീരുമാനിച്ചത് കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു. എന്നാല്‍ ഇത് വരെ കത്ത് അയക്കാതെ കേരളം വൈകിപ്പിക്കുകയായിരുന്നു.

