ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പിൽ ഇന്ത്യന്‍ വംശജനായ സൊഹ്‌റാന്‍ മംദാനി മുന്നില്‍. ഡെമോക്രാറ്റിക് സ്ഥാനാർഥിയായ മംദാനി പോളുകളിൽ മുന്നിലാണ്. ജൂണിലെ ഡെമോക്രാറ്റിക് പ്രൈമറിയിൽ ആൻഡ്രൂ കുമോയെ പരാജയപ്പെടുത്തിയ മംദാനി, ഇൻഡിപെൻഡന്റായി മത്സരിക്കുന്ന കുമോയ്ക്കും റിപ്പബ്ലിക്കൻ സ്ഥാനാർഥി കർട്ടിസ് സ്ലിവയ്ക്കും എതിരെ ശക്തമായ ലീഡ് നിലനിർത്തുന്നു. ഏറ്റവും പുതിയ ആറ്റ്ലസ് ഇന്റൽ സർവേ പ്രകാരം മംദാനിക്ക് 41 ശതമാനം പിന്തുണയുണ്ട്, കുവോമോ 34 ഉം സ്ലിവ 24 ഉം ശതമാനം മാത്രമാണുള്ളത്.
പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുവോമോയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. സ്ലിവയ്ക്ക് നൽകുന്ന വോട്ട് മംദാനിയെ സഹായിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.34 കാരനായ മംദാനി, ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായി സ്വയം വിശേഷിപ്പിക്കുന്നു. സാമ്പത്തിക അസമത്വം ഇല്ലാതാക്കാൻ റാഡിക്കൽ പരിഷ്കാരങ്ങൾ വാഗ്ദാനം ചെയ്യുന്നു. ബെർണി സാൻഡേഴ്സ്, അലക്സാണ്ട്രിയ ഒകാസിയോ-കൊർട്ടെസ് തുടങ്ങിയ പ്രമുഖർ അദ്ദേഹത്തെ പിന്തുണച്ചു. വിജയിച്ചാൽ ഉപദേശകനായി സഹായിക്കാമെന്ന് മുൻ പ്രസിഡന്റ് ബറാക് ഒബാമ അറിയിച്ചിട്ടുമുണ്ട്. ക്വീൻസിൽ വോട്ട് ചെയ്ത മംദാനി, സാധാരണക്കാർക്ക് താങ്ങാനാവുന്ന ഭവന പദ്ധതികൾക്ക് പിന്തുണ പ്രഖ്യാപിച്ചു.
റെക്കോർഡ് പ്രീ-പോൾ വോട്ടിംഗ് മംദാനിയുടെ സാധ്യതകൾ ഉയർത്തുന്നുണ്ട്. 7.35 ലക്ഷം പേർ നേരത്തെ വോട്ട് ചെയ്തു. ഞായറാഴ്ച മാത്രം 1.51 ലക്ഷം പേരും വോട്ട് ചെയ്തു. ട്രംപിന്റെ നയങ്ങൾ, സർക്കാർ ഷട്ട്ഡൗൺ എന്നിവ തെരഞ്ഞെഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ന്യൂജേഴ്സിയിൽ ബോംബ് ഭീഷണി പോളിംഗ് സ്റ്റേഷനുകളെ ബാധിച്ചു. ഫലങ്ങൾ വൈകാം, 2021ലെപ്പോലെ വേഗത്തിൽ പ്രഖ്യാപിക്കില്ലെന്ന് സൂചന.
34 കാരനായ മംദാനി, യുഗാണ്ടയിലാണ് ജനിച്ചത്, വളര്‍ന്നത് ന്യൂയോര്‍ക്ക് സിറ്റിയിലും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാണ് ഇദ്ദേഹം. പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര സംവിധായിക മീരാ നായരുടെയും യുഗാണ്ടന്‍ എഴുത്തുകാരനും ഇന്ത്യന്‍ വംശജനുമായ മഹ്മൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാന്‍ മംദാനി. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയില്‍ അദ്ദേഹം കുമോയെ അട്ടിമറിച്ച് ജൂണില്‍ വിജയിച്ചിരുന്നു.

