മനില : ഫിലിപ്പീൻസിൽ നാശം വിതച്ച് കൽമേഗി ചുഴലിക്കാറ്റ്. 26 മരണം റിപ്പോർട്ടു ചെയ്‌തു. ആയിരക്കണക്കിന് ആളുകളെ മാറ്റിപാർപ്പിച്ചു. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് മരണങ്ങളേറെയും. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. മണിക്കൂറിൽ 130 കിലോ മീറ്റർ വേഗതയിൽ കാറ്റു വീശുന്നത് തുടരുകയാണ്. രാജ്യത്തെ ജനസാന്ദ്രത കൂടിയ ദ്വീപായ സെബുവിലെ പട്ടണങ്ങളും ജനവാസ പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കൽമേഗി ചുഴലിക്കാറ്റ് വിയറ്റ്‌നാമിലേക്ക് നീങ്ങുമെന്നാണ് പ്രവചനം. വിയറ്റ്‌നാമിൽ ഇതിനകം തന്നെ റെക്കോർഡ് മഴയാണ് പെയ്യുന്നത്.
ഏകദേശം നാലു ലക്ഷം പേരെ മാറ്റിപാർപ്പിച്ചിട്ടുണ്ടെന്ന് സിവിൽ ഡിഫൻസ് ഓഫിസിലെ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ റാഫേലിറ്റോ അലജാൻഡ്രോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആളുകൾ വീടിന്റെ മേൽക്കൂരകളിൽ കഴിയുന്നതിന്റെയും വാഹനങ്ങൾ തെരുവിലൂടെ ഒഴുകുന്നതിന്റെയും വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എത്തിയ സൈനിക ഹെലികോപ്റ്റർ വടക്കൻ മിൻഡാനോ ദ്വീപിൽ തകർന്നുവീണ് ആറു ജീവനക്കാർ മരിച്ചതായി ഫിലിപ്പീൻസ് എയർഫോഴ്സ് (പിഎഎഫ്) അറിയിച്ചു. ഫിലിപ്പീൻസിൽ ഓരോ വർഷവും ശരാശരി 20 കൊടുങ്കാറ്റുകളും ചുഴലിക്കാറ്റുകളും ഉണ്ടാകാറുണ്ട്.

