ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയെ എതിർത്ത് CPI ദേശീയ നേതൃത്വവും. പുത്തൻ വിദ്യാഭ്യാസ നയം ഫെഡറൽ സംവിധാനത്തെ തകർക്കുന്നതെന്ന് CPI ദേശീയ സെക്രട്ടറിയേറ്റ് അംഗം ആനി രാജ മീഡിയവണിനോട് പറഞ്ഞു. ‘ജനാധിപത്യത്തെ തകർക്കുന്ന ഏതു നീക്കത്തെയും നഖശികാന്തം എതിർക്കേണ്ടതാണ്. സംഘപരിവാർ അജണ്ട നടപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യം.’ ആനി രാജ പറഞ്ഞു.
നാഷണൽ എജുക്കേഷൻ പോളിസി നമ്മുടെ രാജ്യത്തെ ഫെഡറൽ സംവിധാനത്തെ തകർക്കുന്നതിന് വേണ്ടി കൊണ്ടുവന്നിട്ടുള്ളതാണെന്നും നമ്മുടെ രാജ്യത്തെ കൺകറൻ്റ് ലിസ്റ്റിലുള്ള വിദ്യാഭ്യാസ മേഖലയിൽ ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കുന്നതിന് വേണ്ടിയാണ് ഇത് പ്രയോഗിക്കുന്നതെന്നും ആനി രാജ പറഞ്ഞു. ഈ പുതിയ വിദ്യാഭ്യാസ പോളിസി രാജ്യത്തിന്റെ മതേതര ഫെഡറൽ സംവിധാനത്തെ അട്ടിമറിച്ച് മതാധിപത്യ രാജ്യമാക്കി മാറ്റുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എന്നുള്ളതാണ് പാർട്ടിയുടെ നിലപാടെന്നും ആനി രാജ പറഞ്ഞു.
അതേസമയം, പിഎം ശ്രീ പദ്ധതിയിൽ ചേരാനുള്ള നിലപാടിൽ ഉറച്ച് വിദ്യാഭ്യാസ വകുപ്പ്. കേന്ദ്ര നിബന്ധനകൾ അംഗീകരിച്ച് മറ്റു വകുപ്പുകളും പദ്ധതികൾ നടത്തുന്നുണ്ട്. കേന്ദ്രവിഹിതം വെറുതെ കളയാൻ കഴിയില്ലെന്നും അത് കുട്ടികളോട് ചെയ്യുന്ന തെറ്റാകുമെന്നുമാണ് മന്ത്രിയുടെ നിലപാട്. വിഷയം നാളെ മന്ത്രിസഭായോഗം ചർച്ച ചെയ്യും. മുഖ്യമന്ത്രിയുടെ നിലപാടും വിദ്യാഭ്യാസ വകുപ്പിന് അനുകൂലമാണ്.

