വാഷിങ്ടൺ: ഷട്ട്ഡൗണിന്‍റെ ഭാഗമായി 10,000 വൈറ്റ് ഹൗസ് ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനം. ഷട്ട്ഡൗൺ മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴാണ് പുതിയ തീരുമാനം. വെള്ളിയാഴ്ച 4000 ഓളം പേരെ പിരിച്ചു വിട്ടുവെന്നാണ് റിപ്പോർട്ട്. ഇതിൽ വിദ്യാഭ്യാസം, ആരോഗ്യം, ഹൗസിങ് ഡിപ്പാർട്മെന്‍റുകളിൽ നിന്നാണ് കൂടുതൽ.
നവംബർ അവസാനം വരെ സർക്കാരിന് ധനസഹായം നൽകുന്നതിനായി ഹൗസ് പാസാക്കിയ പ്രമേയത്തെ പിന്തുണക്കാൻ ഡെമോക്രാറ്റുകൾ തുടർച്ചയായി വിസമ്മതിക്കുന്നത് പ്രതിപക്ഷ പാർട്ടിയെ അനുകൂലിക്കുന്ന തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള കൂട്ട പിരിച്ചുവിടലിന് കാരണമാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. സൈനികർക്ക് ശമ്പളം നൽകുന്നതിന് വഴി കണ്ടെത്തുമെന്ന് യു.എസ് പ്രസിഡന്റ് പറഞ്ഞു. ഭക്ഷ്യ ബാങ്കുകളിൽ സൈനികരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
ഡെമോക്രാറ്റുകളുടെ പിന്തുണ ലഭിക്കാതെ ധന ബിൽ പാസാകാത്തതിനെ തുടർന്നാണ് യു.എസ് ഷട്ട്ഡൗൺ പ്രഖ്യാപിച്ചത്. ബൈഡൻ ഭരണകാലത്ത് ഉണ്ടായിരുന്ന ആരോഗ്യ ഇൻഷൂറൻസ് സേവനങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ധനബില്ലിനെ ഡെമോക്രാറ്റുകൾ എതിർക്കുന്നത്.

