വാഷിങ്‌ടൻ : റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയെന്ന് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലെ ഒരു വലിയ ചുവടുവയ്‌പ്പായിരിക്കുമിതെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ഇതേക്കുറിച്ചുള്ള ചോദ്യത്തിന് വാഷിങ്‌ടനിലെ ഇന്ത്യൻ എംബസി പ്രതികരിച്ചില്ലെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്‌തു.
‘റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിൽ ഞാൻ സന്തുഷ്ടനായിരുന്നില്ല. റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് നരേന്ദ്ര മോദി എനിക്ക് ഇന്ന് ഉറപ്പുനൽകി. അതൊരു വലിയ ചുവടുവയ്‌പ്പാണ്. ഇനി ചൈനയെയും ഇത് ചെയ്യാൻ ഞങ്ങൾ പ്രേരിപ്പിക്കും’ – വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് ട്രംപ് പറഞ്ഞു. കയറ്റുമതി ഉടനടി നിർത്താൻ ഇന്ത്യക്ക് കഴിയില്ലെന്നും ഇതിന് ചെറിയ പ്രക്രിയ ഉണ്ടെന്നും എന്നാൽ ആ പ്രക്രിയ ഉടൻ അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു

