വാഷിങ്‌ടൻ : വെടിനിർത്തൽ ധാരണ ഹമാസ് ലംഘിച്ചാൽ പോരാട്ടം പുനരാരംഭിക്കാൻ ഇസ്രയേലിന് അനുമതി നൽകുന്നത് പരിഗണിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ഞാൻ ഒരു വാക്ക് പറഞ്ഞാൽ ഇസ്രയേൽ വീണ്ടും ആ തെരുവുകളിലേക്ക് ഇറങ്ങും. ഹമാസ് നിരായുധീകരണം നടപ്പാക്കണം. ആ ഉദ്യമത്തിൽ ഇസ്രയേലിന് എല്ലാ പിന്തുണയും നൽകും. ഹമാസിനെ ആയുധമുക്‌തമാക്കാൻ യുഎസ് സൈന്യത്തിന്റെ ആവശ്യമില്ല.’ – ട്രംപ് പറഞ്ഞു.
രണ്ടു വർഷമായി തുടരുന്ന യുദ്ധത്തിന് അവസാനം കുറിച്ച് ഇക്കഴിഞ്ഞ 13നാണ് ഗാസ സമാധന കരാർ ഒപ്പിട്ടത്. ഈജിപ്തിലെ ഷാമെൽ ഷെയ്ഖിൽ ട്രംപിന്റെയും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസിയുടെയും അധ്യക്ഷതയിൽ ഇരുപതോളം ലോകനേതാക്കൾ പങ്കെടുത്ത ഉച്ചകോടിയിലാണ് സമാധാന കരാർ ഒപ്പിട്ടത്. കരാർപ്രകാരം ഇസ്രയേൽ സൈന്യം പിൻവാങ്ങിയതോടെ ഗാസയിൽ പിടിമുറുക്കിയ ഹമാസ്, വിമതവിഭാഗത്തിൽപ്പെട്ട ഏഴുപേരെ തെരുവിൽ പരസ്യമായി വെടിവച്ചുവീഴ്‌ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കരാർപ്രകാരം ഹമാസ് നിരായുധീകരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടത്.

