കാബൂൾ: പാകിസ്താൻ-അഫ്ഗാനിസ്താൻ അതിർത്തിയിൽ സംഘർഷം. പാകിസ്താൻ സൈനികർക്കെതിരെ അഫ്ഗാൻ വെടിയുതിർത്തതോടെയാണ് സംഘർഷ സാഹചര്യം ഉടലെടുത്തത്. ഡ്യൂറൻഡ് ലൈനിൽ പാകിസ്താൻ സൈനിക പോസ്റ്റുകൾക്ക് നേരെയാണ് ആക്രമണം. അറബ് രാജ്യങ്ങൾ ഉൾപ്പടെ സംഘർഷസാഹചര്യം ഒഴിവാക്കണമെന്ന് അഭ്യർഥിക്കുന്നതിനിടെയാണ് അഫ്ഗാന്റെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ 12 പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
വിജയകരമായ ആക്രമണം പാകിസ്താനെതിരെ നടത്തിയെന്ന് അഫ്ഗാൻ പ്രതിരോധമന്ത്രാലയം വക്താവ് അറിയിച്ചു. വ്യോമാതിർത്തി ലംഘിച്ച് പാകിസ്താൻ നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടി നൽകുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും അഫ്ഗാൻ അറിയിച്ചു.ഒരു പ്രകോപനവുമില്ലാതെയാണ് അഫ്ഗാനിസ്താൻ തങ്ങളെ ആക്രമിച്ചതെന്ന് പാകിസ്താൻ പ്രതിരോധമന്ത്രി മൊഹ്സിൻ നഖ്‍വി പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് സാധാരണക്കാരായ പൗരൻമാർക്കെതിരെയാണ് അഫ്ഗാനിസ്താൻ ആക്രമണം നടത്തിയത്. അതിർത്തിയിൽ ആറ് സ്ഥലങ്ങളിൽ ആക്രമണമുണ്ടായെന്ന് പാകിസ്താൻ അറിയിച്ചു. ശക്തമായ തിരിച്ചടി അഫ്ഗാന് നൽകുമെന്നും പാകിസ്താൻ പ്രതിരോധമന്ത്രി അറിയിച്ചു.
വ്യാഴാഴ്ച അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ ആക്രമണം നടന്നിരുന്നു. വ്യോമാക്രമണത്തിന് പിന്നിൽ പാകിസ്താനാണെന്നാണ് അഫ്ഗാനിസ്താൻ ആരോപിക്കുന്നത്. എന്നാൽ, പാകിസ്താനെതിരെ താലിബാൻ ഭീകരാക്രമണങ്ങൾ നടത്തുകയാണെന്നാണ് അവരുടെ ആരോപണം. അതേസമയം, ഇരു രാജ്യങ്ങളും ആക്രമണങ്ങളിൽ നിന്ന് പിന്തിരയണമെന്ന് ഇറാൻ, ഖത്തർ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ അഭ്യർഥിച്ചു.

