വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയിലെ നിരവധി സംസ്ഥാനങ്ങളിൽ പെയ്ത പേമാരിയെ തുടർന്ന് 27 മരണം ഇതുവരെ റിപ്പോർട്ട് ചെയ്തു. നദികൾ കരകവിഞ്ഞൊഴുകുകയാണ്. മഴയിൽ വൻ മണ്ണിടിച്ചിൽ ഉണ്ടായി. വലിയ പ്രളയമാണ് മേഖലയിലിപ്പോൾ.പട്ടണങ്ങൾ വെള്ളത്തിനടിയിലായി. അടിസ്ഥാന സൗകര്യങ്ങൾ തകർന്നു. 1,000ത്തിലധികം വീടുകൾ, 59 ആശുപത്രികൾ, ക്ലിനിക്കുകൾ, 308 സ്കൂളുകൾ എന്നിവക്ക് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്.
ഒന്നിലേറെ സംസ്ഥാനങ്ങളിലായി പതിനായിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. ശക്തമായ ഒഴുക്കിൽ വാഹനങ്ങൾ ഒഴുകിപ്പോകുന്നതിന്റെയും വീടുകൾ വെള്ളത്തിലായതിന്റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്നാണ് മധ്യ സംസ്ഥാനമായ ഹിഡാൽഗോ. അവിടെ 16 പേർ മരിച്ചതായി സംസ്ഥാന ആഭ്യന്തര സെക്രട്ടറി പറഞ്ഞു.
രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സഹായിക്കാൻ മെക്സിക്കോ സർക്കാർ ആയിരക്കണക്കിന് സൈനികരെയും അടിയന്തര ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

