കെയ്റോ: ഹമാസ് തടവിലുള്ള ബന്ദികളേയും ഇസ്രായേൽ ജയിലുകളിലുള്ള ഫലസ്തീൻ തടവുകാരേയും വെടിനിർത്തൽ കരാറിന്റെ ഭാഗമായി 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കുമെന്ന് ഹമാസ്. കരാർ യാർഥ്യമായതിന് പിന്നാലെയാണ് ഹമാസ് ഇക്കാര്യം അറിയിച്ചത്. എ.എഫ്.പിയോടാണ് ഹമാസിന്റെ പ്രതികരണം.അതേസമയം, ഇസ്രായേൽ സൈന്യം നിശ്ചയിച്ച സ്ഥലത്തേക്ക് പിൻമാറുമെന്ന് ഡോണൾഡ് ട്രംപും പറഞ്ഞു. തിങ്കളാഴ്ചയോടെ ബന്ദികളെ തിരിച്ചെത്തിക്കാനാവുമെന്ന് ഡോണൾഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.
ഈജിപ്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ ഗസ്സയിലെ വെടിനിർത്തൽ കരാറിന് അംഗീകാരം നൽകിയ വിവരം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് മഹത്തായ ഒരു ദിവസമാണെന്നും ലോകം മുഴുവൻ ഇതിനായി ഒരുമിച്ച് വന്നുവെന്നും ഡോണൾഡ് ട്രംപ് പ്രതികരിച്ചു. മുഴുവൻ ബന്ദികളേയും തിങ്കളാഴ്ച തന്നെ മോചിപ്പിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങളും കൈമാറുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

