സ്റ്റോക്കോം: വാതകങ്ങളെയും രാസപദാർഥങ്ങളെയും കടത്തിവിടാനും സംഭരിക്കാനും കഴിയുന്ന വിശാലമായ ‘മോളിക്ക്യൂലർ ഇടങ്ങൾ’ അടങ്ങിയ ഘടനകൾ സൃഷ്ടിച്ച മൂന്ന് ശാസ്ത്രജ്ഞർക്ക് 2025ലെ രസതന്ത്ര നൊബേൽ പുരസ്കാരം. സുസുമു കിറ്റഗാവ (ക്യോട്ടോ യൂണിവേഴ്സിറ്റി, ജപ്പാൻ), റിച്ചാർഡ് റോബ്സൺ (യൂണിവേഴ്സിറ്റി ഓഫ് മെൽബൺ, ഓസ്ട്രേലിയ), ഒമർ എം. യാഗി (യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ, യുഎസ്) എന്നിവർക്കാണു പുരസ്കാരം. മെറ്റൽ-ഓർഗാനിക് ഫ്രെയിംവർക്കുകൾ (എംഒഎഫ്) എന്ന പുതിയ രാസഘടന വികസിപ്പിച്ചതിനാണ് പുരസ്കാരം. വാതകങ്ങളും മറ്റു രാസവസ്തുക്കളും ഒഴുകാൻ കഴിയുന്ന വലിയ ഇടങ്ങളുള്ള തന്മാത്രാ ഘടനകളാണ് ഇവർ സൃഷ്ടിച്ചത്.
ഇതിൽ മെറ്റൽ അയോണുകളും കാർബൺ അടങ്ങിയ ഓർഗാനിക് മോളിക്ക്യൂളുകളുമുണ്ട്. ഇവ ചേർന്നുണ്ടാകുന്നത് അനേകം ചെറു പൊത്തുകളുള്ള (ശൂന്യ ഇടങ്ങൾ) ക്രിസ്റ്റലുകളാണ്. ഈ പൊത്തുകൾ വഴിയാണ് വാതകങ്ങളെയും മറ്റും ഉൾക്കൊള്ളുകയോ പുറത്തുവിടുകയോ ചെയ്യുന്നത്. ഈ വസ്തുക്കളെയാണ് മെറ്റൽ–ഓർഗാനിക് ഫ്രെയിംവർക്സ് എന്നു വിളിക്കുന്നത്. അകത്ത് നിരവധി പൊത്തുകളുള്ള സ്പോഞ്ച് എന്ന രീതിയിൽ എംഒഎഫിനെ ചിന്തിക്കാം. അതിലൂടെ വാതകങ്ങൾക്കും രാസപദാർഥങ്ങൾക്കും കടന്നുപോകാനാകും. ഉപയോഗിക്കുന്ന മെറ്റലും ഓർഗാനിക് മോളിക്ക്യൂളും മാറ്റിയാൽ ഇവയുടെ സ്വഭാവവും കഴിവുകളും മാറ്റാൻ സാധിക്കും. അതായത്, ഓരോ രാസപ്രവർത്തനത്തിനോ വാതകത്തിനോ അനുയോജ്യമായ എംഒഎഫ് നിർമിക്കാൻ ശാസ്ത്രജ്ഞർക്കു കഴിയും.

